കെവിന്‍ വധക്കേസില്‍ ആരോ ഇരയ്ക്കും വേട്ടക്കാരനും ഒപ്പം സഞ്ചരിക്കുന്നുവെന്ന് കോടതി!!!

കോട്ടയം: കെവിന്‍ ആരോ ഇരക്കും വേട്ടക്കാരനും ഒപ്പം സഞ്ചരിക്കുന്നുവെന്ന് സംശയിക്കുന്നതായി ഏറ്റുമാനൂര്‍ മജിസ്ട്രേറ്റ് പറഞ്ഞു. പ്രതികള്‍ക്ക് അധികാര കേന്ദ്രത്തിന്റെ താഴെ തട്ടില്‍ നിന്ന് സഹായം ലഭിച്ചതായും കോടതി കണ്ടെത്തി. ഇന്നലെ അറസ്റ്റ് ചെയ്ത പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടുകൊണ്ടാണ് കോടതി ഈ പരാമര്‍ശം നടത്തിയത്.

സംഭവം സാധാരണക്കാരന്റെ സുരക്ഷയെ ചോദ്യം ചെയ്യുന്നതാണെന്നും കോടതി നിരീക്ഷിച്ചു. വലിയ ആസൂത്രണത്തോടെ നടത്തിയ കൊലപാതമാണിത്. ആരൊക്കെയാണ് ഇവര്‍ക്ക് സഹായം നല്‍കിയതെന്ന് കണ്ടെത്തണമെന്ന് കസ്റ്റഡി റിപ്പോര്‍ട്ടില്‍ കോടതി നിര്‍ദേശിച്ചു.

പ്രണയിച്ച പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിന് കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കെവിനെ തട്ടിക്കൊണ്ട് പോയത്. തുടര്‍ന്ന് കെവിന്റെ മൃതദേഹം തോട്ടില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വീട്ടുകാര്‍ പരാതി നല്‍കിയിട്ടും പൊലീസ് കേസ് അന്വേഷണം നടത്താതെ അനാസ്ഥ കാണിച്ചതാണ് കെവിന്റെ ജീവന്‍ നഷ്ടപ്പെടാന്‍ കാരണമെന്നാണ് ഉയരുന്ന ആരോപണം.

നിലവില്‍ ഒമ്പത് പ്രതികളാണ് പിടിയിലായിരിക്കുന്നത്. രണ്ട് പൊലീസുകാരുള്‍പ്പടെ 14 പ്രതികളാണ് ആകെയുള്ളത്. കേസിലെ മുഖ്യ പ്രതികളായ നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോ, പിതാവ് ചാക്കോ ജോണ്‍ എന്നിവരെ കോട്ടയത്ത് അന്വേഷണസംഘം ചോദ്യം ചെയ്ത് വരികയാണ്.

pathram desk 1:
Leave a Comment