ഷുഹൈബ് വധം: രണ്ടു പേര്‍ കൂടി അറസ്റ്റില്‍; അഞ്ചംഗ സംഘത്തില്‍ ഇനി പിടിയിലാകാനുള്ളത് ഒരാള്‍

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് കൊല്ലപ്പെട്ട കേസില്‍ രണ്ടുപേരെ കൂടി പൊലീസ് അറസ്റ്റു ചെയ്തു. പാലയോട് സ്വദേശികളായ സഞ്ജയ്, രജിത് എന്നിവരാണ് അറസ്റ്റിലായത്. ഗുഢാലോചന, ആയുധ ഒളിപ്പിക്കല്‍ എന്നിവയില്‍ സഞ്ജയിന് പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്. രജത് ആണ് ഷുഹൈബിനെ അക്രമികള്‍ക്ക് കാണിച്ചുകൊടുത്തത്.

മട്ടന്നൂര്‍ ഷുഹൈബ് കൊലപാതകത്തില്‍ അക്രമി സംഘം ഉപയോഗിച്ചെന്നു കരുതുന്ന മൂന്ന് വാളുകള്‍ പൊലീസ് കണ്ടെടുത്തു. കൊല്ലപ്പെട്ട സ്ഥലത്തുനിന്നും രണ്ട് കിലോമീറ്റര്‍ അകലെയായാണ് ആയുധം കണ്ടെത്തിയത്. വെള്ളിയാംപറമ്പില്‍ കാട് വെട്ടിതെളിക്കുന്ന തൊഴിലാളികളാണ് വാളുകള്‍ കണ്ടത്. ആയുധം കണ്ടെടുക്കാത്തതിനെ കോടതി വിമര്‍ശിച്ചിരുന്നു.

കസ്റ്റഡിയില്‍ വിട്ടുകിട്ടിയ പ്രതികളായ എം.വി.ആകാശ്, രജിന്‍രാജ് എന്നിവരുമായി മൂന്നു ദിവസം പൊലീസ് തെളിവെടുപ്പു നടത്തിയെങ്കിലും ആയുധം വീണ്ടെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. അഞ്ചംഗ അക്രമിസംഘത്തില്‍ ഒരാളെ മാത്രമാണ് ഇനി പിടികൂടാനുള്ളത്. എന്നിട്ടും ആയുധങ്ങള്‍ സംബന്ധിച്ച വ്യക്തമായ വിവരം ലഭിക്കാത്തത് അന്വേഷണ സംഘത്തെ കുഴക്കിയിരുന്നു.

pathram desk 1:
Leave a Comment