സ്വഭാവ ദൂഷ്യമുണ്ടെന്ന പ്രചരണം അമ്മയെ വേദനിപ്പിച്ചു… ജിത്തുവിന്റെ സ്‌നേഹം നഷ്ടപ്പെടുമെന്ന് അമ്മ ഭയന്നിരുന്നു; കൊട്ടിയം കൊലപാതകത്തില്‍ വെളിപ്പെടുത്തലുമായി സഹോദരി

കൊല്ലം: കൊല്ലം കൊട്ടിയത്ത് പതിനാലുകാരനെ അമ്മ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി മകള്‍ രംഗത്ത്. അമ്മയ്ക്ക് സ്വഭാവ ദൂഷ്യമുണ്ടെന്ന പ്രചാരണം വേദനിപ്പിച്ചെന്നും ജിത്തുവിന്റെ സ്നേഹം നഷ്ടപ്പെടുമെന്ന് അമ്മ ജയമോള്‍ ഭയന്നിരുന്നതായി മകള്‍ പറഞ്ഞു. അമ്മയ്ക്ക് മാനസിക പ്രശ്നങ്ങളും ഉണ്ടായിരുന്നു. അച്ഛന്റെ വീട്ടില്‍ പോയി വരുമ്പോഴെല്ലാം ജിത്തു അമ്മയോട് ദേഷ്യപ്പെട്ടിരുന്നു. അമ്മ രൂക്ഷമായി പ്രതികരിക്കും. പിന്നീട് സാധാരണ നിലയിലാകുന്നതിനാല്‍ ചികില്‍സിച്ചില്ല.

അതേസമയം ജിത്തുവിനെ അമ്മ കൊലപ്പെടുത്താന്‍ കാരണമായത് വസ്തുഓഹരി തര്‍ക്കമല്ലെന്ന് മുത്തച്ഛന്‍ പറഞ്ഞു. കൊച്ചുമകനുമായി വസ്തു വീതംവയ്ക്കുന്ന കാര്യം സംസാരിച്ചിട്ടുപോലുമില്ലെന്നുമാണ് മുത്തച്ഛന്‍ നെടുമ്പന കുരീപ്പള്ളി ജോബ് ഭവനില്‍ ജോണിക്കുട്ടിയും ഭാര്യ അമ്മിണി ജോണും പറയുന്നത്. കുരീപ്പള്ളിയിലെ സമാന്തര വിദ്യാഭ്യാസസ്ഥാപനത്തില്‍ ട്യൂഷന്‍ കഴിഞ്ഞ് ദിവസവും മുത്തച്ഛനെയും മുത്തശ്ശിയെയും കാണാന്‍ ജിത്തു എത്തുമായിരുന്നു. അന്ന് സ്‌കൂള്‍ ഇല്ലാതിരുന്നതിനാല്‍ വൈകീട്ട് കളികഴിഞ്ഞ് പതിവുപോലെ ജിത്തു മുത്തച്ഛന്റെ വീട്ടിലെത്തിയിരുന്നു.

അച്ഛന്റെ സഹോദരി സുനിത ജി.ജോണിന്റെ മക്കളെ ടെലിഫോണില്‍ വിളിച്ച് ജന്മദിനാശംസകളും നേര്‍ന്നു. മുത്തശ്ശിയുടെ കൈയില്‍നിന്ന് ചായയും വാങ്ങിക്കുടിച്ച് കവിളില്‍ മുത്തവുംനല്‍കി ആറുമണിയോടെയാണ് വീട്ടിലേക്കുമടങ്ങിയത്. രാത്രി പത്തുമണിയോടെ ജിത്തുവിനെ കാണാനില്ലെന്ന വിവരമാണ് അറിയുന്നത്. ഞെട്ടിക്കുന്ന വാര്‍ത്തകേട്ട് ഇരുവരും അന്വേഷണത്തില്‍ പങ്കാളികളായി. രണ്ടുദിവസം കഴിഞ്ഞ് ഇടിത്തീപോലെയെത്തിയ, കൊച്ചുമകന്റെ മരണവാര്‍ത്തയുടെ ഞെട്ടലില്‍നിന്ന് ഇവര്‍ ഇനിയും മോചിതരായിട്ടില്ല. ജിത്തുവിനെ കാണാതായ തിങ്കളാഴ്ച രാവിലെ കുരീപ്പള്ളിയിലെ ഓഡിറ്റോറിയത്തില്‍ നടന്ന വിവാഹച്ചടങ്ങില്‍ ജിത്തുവും അമ്മ ജയമോളും പങ്കെടുത്തിരുന്നു.

വിവാഹശേഷം സന്തോഷത്തോടെ മടങ്ങുന്ന അമ്മയെയും മകനെയും ഇവര്‍ കണ്ടിരുന്നു. ആകെയുള്ള ഒരേക്കര്‍ മുപ്പത് സെന്റ് വസ്തു രണ്ടുമക്കള്‍ക്കുമായി വീതംവച്ച് വില്‍പ്പത്രം മൂന്നുവര്‍ഷം മുന്‍പ് തയ്യാറാക്കിയിരുന്നു. ജിത്തുവിന്റെ അച്ഛന്‍ ജോബിന് ഇതില്‍ 70 സെന്റ് വസ്തു ഉള്‍പ്പെടുത്തി. മക്കളുമായോ കൊച്ചുമക്കളുമായോ വസ്തു വീതംവയ്ക്കുന്ന കാര്യങ്ങള്‍ സംസാരിച്ചിട്ടുപോലുമില്ല. കുരീപ്പള്ളിയില്‍ രണ്ട് സെന്റ് വസ്തുവും കടമുറികളും ഉണ്ട്. അത് ഞങ്ങളുടെ ചെലവുകള്‍ക്കും ചികിത്സയ്ക്കും ഉള്ള കരുതലാണ്. ഇതുസംബന്ധിച്ച് തര്‍ക്കങ്ങളും നിലവിലില്ല.

വസ്തു നല്‍കില്ലെന്ന് ജിത്തു അമ്മയോട് പറഞ്ഞതാണ് കൊലപാതകത്തിന് കാരണമായി ജയമോള്‍ പൊലീസിന് മൊഴിനല്‍കിയത്. ഇത് വിശ്വസിക്കാനാകുന്നില്ല. ഒരു അമ്മയ്ക്ക് മകനെ ഇത്രയും ക്രൂരമായി കൊലപ്പെടുത്താനാകില്ലെന്നും മുന്‍ അധ്യാപകന്‍ കൂടിയായ ജോണിക്കുട്ടി പറയുന്നു.

Similar Articles

Comments

Advertismentspot_img

Most Popular