ഒരു സ്ത്രീയോടു ചെയ്ത ക്രൂരതകളാണ് സരിതയുമായുള്ള അഭിമുഖത്തിലുള്ളത്.. മുകേഷിനെ പോലുള്ളവരെ ഇടതുപക്ഷത്തിന്റെ തണലില്‍ ഇനിയും വളരാന്‍ അനുവദിക്കരുത്..!! രൂക്ഷ വിമര്‍ശനവുമായി ദീപ നിശാന്ത്…!!

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ നിരവധി ആരോപണങ്ങൾ നേരിടുന്ന നടനും എംഎല്‍എയുമായ മുകേഷിനെതിരെ രൂക്ഷ വിമര്‍ശനവുമായി അധ്യാപികയും ഇടതുപക്ഷ സഹയാത്രികയുമായ ദീപ നിശാന്ത്. മുകേഷിനെ പോലുള്ളവരെ ഇടതുപക്ഷത്തിന്റെ തണലില്‍ വളരാന്‍ അനുവദിക്കരുതെന്നാണ് ദീപ നിശാന്ത് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

വീണാ ജോർജ്ജിന്റെ മുഖാമുഖം പരിപാടിയിൽ മുകേഷിൻ്റെ മുൻ ഭാര്യ സരിത നടത്തിയ വെളിപ്പെടുത്തലുകളും ദീപാ നിശാന്ത് കുറിപ്പിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സിനിമകളില്‍ നമ്മെ പൊട്ടിച്ചിരിപ്പിച്ച നടന്‍ വീട്ടില്‍ ഒരു സ്ത്രീയോടു ചെയ്ത ക്രൂരതകളാണ് സരിതയുമായുള്ള അഭിമുഖത്തിലുള്ളതെന്നും അന്നും അത് ഒരു പരിമിതവൃത്തത്തിനപ്പുറം ചര്‍ച്ചയായില്ലെന്നും ദീപ നിശാന്ത് പറയുന്നു.

ഇടതുപക്ഷമാണെന്ന അഭിമാനബോധത്തോടെ തന്നെയാണ് പറയുന്നത്. നാഴികയ്ക്കു നാല്‍പ്പതു വട്ടം നാടക പാരമ്പര്യവും കുടുംബ പാരമ്പര്യവും രാഷ്ട്രീയപാരമ്പര്യവും പറഞ്ഞ് നടക്കുന്ന അയാളെപ്പോലുള്ളവരെ ഇടതുപക്ഷത്തിന്റെ തണലില്‍ ഇനിയും വളരാന്‍ അനുവദിക്കരുതെന്ന് ദീപയുടെ കുറിപ്പില്‍ പറയുന്നു.

പൃഥ്വിരാജിനെ കുറിച്ച് ഞാൻ എന്തെങ്കിലും പറയുകയാണെങ്കിൽ പച്ചയ്ക്ക് പറയേണ്ടിവരുമെന്ന് ധർമജൻ..!!! ലാലേട്ടൻ മാറുകയാണ് എങ്കിൽ കുഞ്ചാക്കോ ബോബൻ ആയിരിക്കണം അമ്മയുടെ പ്രസിഡൻറ്

മാധ്യമങ്ങള്‍ സുരേഷ് ഗോപിക്ക് സ്തുതി പാടണമെന്ന് വിശ്വസിച്ചാല്‍ നടക്കില്ല….!! ജനങ്ങള്‍ക്കു വേണ്ടി സംസാരിയ്ക്കുകയാണ് മാധ്യമങ്ങള്‍, അതിനാൽ ചോദ്യങ്ങൾ ചോദിക്കേണ്ടി വരുമെന്ന് സാറാ ജോസഫ്..

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ

ഇപ്പോഴത്തെ ആരോഗ്യമന്ത്രി വീണാ ജോർജ് ഇന്ത്യാവിഷനിൽ ജോലി ചെയ്തിരുന്ന സമയത്ത് മുഖാമുഖം എന്ന പരിപാടിയിൽ മുകേഷിൻ്റെ ആദ്യഭാര്യ സരിതയുമായി നടത്തിയ സംഭാഷണമാണ്…മൂന്നാലു വർഷം മുൻപാണ് സരിതയുടെ ഈ അഭിമുഖം ശ്രദ്ധയിൽപ്പെട്ടത്.. (ലിങ്ക് കമൻ്റ് ബോക്സിലുണ്ട്)പൊള്ളിപ്പിക്കുന്ന വാക്കുകളാണ്.. കേൾക്കണം..
സിനിമകളിൽ നമ്മെ പൊട്ടിച്ചിരിപ്പിച്ച നടൻ വീട്ടിൽ ഒരു സ്ത്രീയോടു ചെയ്ത ക്രൂരതകൾ ഇതിലുണ്ട്… ഒരു പരിമിതവൃത്തത്തിനപ്പുറം ആരും ചർച്ച ചെയ്തില്ല.. അയാൾക്ക് ഒന്നും നഷ്ടപ്പെട്ടതുമില്ല..
പ്രധാനഭാഗങ്ങൾ ഇവിടെ ടൈപ്പ് ചെയ്തിടുന്നു.

(ചില ഭാഗങ്ങൾ മലയാളത്തിലേക്കാക്കിയിട്ടുണ്ട്)
“ഞാനനുഭവിച്ച കാര്യങ്ങൾ എനിക്ക് പറയാൻ നാണക്കേടായിരുന്നു.. എനിക്ക് സംഭവിക്കുന്നത് എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ലായിരുന്നു..ഞാൻ സിനിമയിലഭിനയിച്ചിട്ടുണ്ട്.. സിനിമയിൽ ഇങ്ങനെയെല്ലാം കണ്ടിട്ടുണ്ട്.. ജീവിതത്തിൽ അതെല്ലാം സംഭവിക്കുമെന്ന് ഞാൻ കരുതിയില്ലായിരുന്നു.. മാധ്യമങ്ങളിൽ നിന്ന് ചിലരൊക്കെ ഞാനനുഭവിക്കുന്ന കാര്യങ്ങൾ അറിഞ്ഞിട്ട് വിളിക്കുമ്പോൾ ഞാനവരോട് അതൊക്കെ നിഷേധിക്കുമായിരുന്നു.. എനിക്ക് നാണക്കേടായിരുന്നു ആരോടെങ്കിലും ഇതൊക്കെ പറയാൻ.. എല്ലാം നന്നായി പോകുന്നു എന്ന് ബോധിപ്പിക്കാൻ ഓണത്തിനൊക്കെ ഞങ്ങൾ ആഹ്ലാദമഭിനയിച്ച് ഫോട്ടോസെടുക്കും.. ഈ കുടുംബപ്രശ്നങ്ങൾ നടക്കുന്നതിനിടയിലും അദ്ദേഹത്തിന് പല ബന്ധങ്ങളുമുണ്ടായിരുന്നു. അതു തെറ്റാണെന്ന് സ്വയം മനസ്സിലാക്കി അദ്ദേഹം തിരിച്ചുവരുമെന്ന് ഞാൻ വെറുതെ പ്രതീക്ഷിച്ചു…. “

‘എന്തുകൊണ്ടു പോലീസിൽ പരാതിപ്പെട്ടില്ല?’ എന്ന ചോദ്യത്തിന് സരിത കൊടുക്കുന്ന മറുപടി ഇങ്ങനെ:
“അത് ഞാൻ അദ്ദേഹത്തിൻ്റെ അച്ഛന് കൊടുത്ത പ്രോമിസായിരുന്നു.. എൻ്റെ അച്ഛൻ മരിച്ചതിനുശേഷം ഞാൻ അദ്ദേഹത്തെയാണ് അച്ഛനായി കരുതിയിരുന്നത്.. അദ്ദേഹം മരിക്കുന്നതു വരെ ഞാനാ വാഗ്ദാനം പാലിച്ചു… ഒരിക്കൽ അവരുടെ വീട്ടിൽ അവരുടെ ജോലിക്കാരിയുടെ മുമ്പിൽ വെച്ച് (മുകേഷ് ) എന്നെ ഒരുപാട് ഉപദ്രവിച്ചപ്പോൾ അതിനു ശേഷം ഞാൻ ആ വീട്ടിലേക്കുള്ള പോക്കു നിർത്തിയിരുന്നു. പക്ഷേ ഒരിക്കൽ ടാക്സ് കാര്യങ്ങൾക്കായി ഞാൻ തിരുവനന്തപുരത്തു വന്നപ്പോൾ അച്ഛൻ എന്നെ കൊണ്ടുപോകാനായി വന്നു.. എയർപോർട്ടിൽ വെച്ച് അച്ഛനെന്നോടു പറഞ്ഞു ‘വീട്ടിലേക്കു പോകാ’മെന്ന്.. ഞാൻ പറഞ്ഞു: ‘ഇല്ലച്ഛാ .. പങ്കജിൽ റൂമെടുത്തിട്ടുണ്ട്..ഞാൻ വരുന്നില്ല.. ‘എന്ന് .അദ്ദേഹം ഡ്രൈവറുടെ മുന്നിൽ വെച്ച് ഒന്നും സംസാരിക്കാതെ എൻ്റെ കൂടെ മുറിയിലേക്കു വന്നു.. എന്നിട്ട് അവിടെ വെച്ച് എൻ്റെ കൈകൾ കൂട്ടിപ്പിടിച്ചു കൊണ്ട്,: “നീ കടന്നു പോകുന്നത് എന്തിലൂടെയൊക്കെയാണെന്ന് എനിക്കറിയാം.. എൻ്റെ മോൻ ശരിയല്ലെന്നും എനിക്കറിയാം… പക്ഷേ ഇതു മീഡിയയിലൊന്നും വരരുത്. മോള് സഹിക്ക്.” എന്നൊക്കെ പറഞ്ഞു.. ആ പ്രോമിസ് ഇന്നുവരെ ഞാൻ കാത്തു. ഇന്നാണ് ഞാനത് ബ്രേക്ക് ചെയ്യുന്നത്. എന്തുകൊണ്ടെന്നാൽ എൻ്റെ നിശ്ശബ്ദത തെറ്റിദ്ധരിക്കപ്പെട്ടു… ആർക്കുമറിയില്ലായിരുന്നു എന്താണ് സംഭവിച്ചതെന്ന്..

മക്കളുടെ കാര്യത്തിൽ ഒരു ശ്രദ്ധയും അദ്ദേഹത്തിനില്ലായിരുന്നു… ഒരു കടമകളും അദ്ദേഹം ചെയ്തില്ല..അഞ്ചു വയസ്സുള്ള മകന് ജോണ്ടിസ് വന്ന് വിളിച്ചപ്പോൾ “നീ ഞാനെവിടെയാണെന്ന് ട്രാക്ക് ചെയ്യാൻ ശ്രമിക്കുകയാണോ?” എന്നാണ് അദ്ദേഹം ചോദിച്ചത്.. ഒറ്റക്ക് ആ സന്ദർഭങ്ങളെ അതിജീവിക്കുക അത്ര എളുപ്പമല്ലായിരുന്നു.. എനിക്ക് മറ്റാരുമില്ലായിരുന്നു..
ഞാൻ ഗർഭിണിയായിരിക്കുമ്പോൾ ഒരിക്കൽ അദ്ദേഹമെൻ്റെ വയറ്റിൽ ചവിട്ടിയപ്പോൾ ഞാൻ മുറ്റത്തേക്കു വീണു.. വീണപ്പോൾ ഞാൻ കരഞ്ഞു.. അത്തരം സന്ദർഭങ്ങളിൽ “ഓ.. നീയൊരു നല്ല നടിയാണല്ലോ.. കരഞ്ഞോ… കരഞ്ഞോ ” എന്നദ്ദേഹം പറയുമായിരുന്നു. അദ്ദേഹം സ്ഥിരമായി എന്നെ ഉപദ്രവിക്കാനായി എന്തെങ്കിലും ചെയ്യുമായിരുന്നു.. ഒരിക്കൽ ഞാൻ നിറഗർഭിണിയായിരിക്കെ ഒമ്പതാം മാസത്തിൽ ഞങ്ങളൊന്നിച്ച് പുറത്തൊരു ഡിന്നറിന് പോയി. ശേഷം കാറിൽ കയറാനായി ഞാൻ ശ്രമിച്ചപ്പോൾ അദ്ദേഹം വണ്ടി മുന്നോട്ടും പിന്നോട്ടും എടുത്ത് എന്നെ കബളിപ്പിച്ചു കൊണ്ടേയിരുന്നു. ഞാൻ കാറിനു പിറകെ ഓടി താഴെ വീണു.. ഞാൻ അവിടിരുന്ന് കരഞ്ഞെങ്കിലും ആ കണ്ണീർ അദ്ദേഹത്തെ കാട്ടാതിരിക്കാൻ ശ്രമിച്ചു.. കരയുന്നത് കണ്ടാൽ അദ്ദേഹമെന്നെ പരിഹസിക്കുമായിരുന്നു..

ഒരിക്കൽ ഒരു പാതിരാത്രിക്ക് മദ്യപിച്ച് കടന്നു വന്നപ്പോൾ “എന്താണ് വൈകിയത് ” എന്നൊരു ചോദ്യം തീർത്തും സ്വാഭാവികമായി നമ്മളൊക്കെ ചോദിക്കാറുള്ളതുപോലെ ഞാൻ ചോദിച്ചതിന് അദ്ദേഹമെൻ്റെ മുടിയിൽ ചുറ്റിപ്പിടിച്ച് നിലത്തിഴച്ചു.. മർദ്ദിച്ചു…. “

പിന്നെയും ഒരുപാടു കാര്യങ്ങൾ സരിത പറയുന്നുണ്ട്… തൻ്റെ അധികാരത്തിൻ്റെയും സ്വാധീനത്തിൻ്റെയും മദോന്മാദത്തിൽ നിരന്തരം ഭീഷണിപ്പെടുത്തുമായിരുന്ന ഭർത്താവിനെപ്പറ്റി… കോടതിയിൽ തന്നെ വേദനിപ്പിക്കുകയും കുട്ടികളെ വേർപിരിക്കുകയും ചെയ്യണമെന്ന ഒറ്റ ലക്ഷ്യത്തോടെ കുട്ടികളിലൊരാളുടെ കസ്റ്റഡി ആവശ്യപ്പെട്ട് കേസ് ഫയൽ ചെയ്ത ഭർത്താവിനെപ്പറ്റി…. അയാളിൽ അസൂയാലുവായ ഒരു വ്യക്തി കൂടി വളരുന്നതറിഞ്ഞ് തനിക്ക് ലഭിക്കുന്ന അവാർഡുകളെപ്പറ്റിയോ തേടി വന്ന മികവുറ്റ അവസരങ്ങളെപ്പറ്റിയോ പറയാതെ മറച്ചുവെച്ച് അയാളെ സന്തോഷിപ്പിക്കാനായി തനിക്കുള്ളതെല്ലാം കൊടുത്ത് പുത്തൻകാറുകളും ഫ്ലാറ്റും വാങ്ങി നൽകുന്ന വിഡ്ഢിയായ ഒരു പെണ്ണിനെക്കൂടി ഈ അഭിമുഖത്തിൽ നമുക്കു കാണാം….

കാണണം… ചില കാര്യങ്ങൾ പറയേണ്ട സമയത്തു തന്നെ പറയണം.. ഇടതുപക്ഷമാണെന്ന അഭിമാനബോധത്തോടെ തന്നെയാണ് പറയുന്നത്.. നാഴികയ്ക്കു നാൽപ്പതു വട്ടം നാടക പാരമ്പര്യവും കുടുംബ പാരമ്പര്യവും രാഷ്ട്രീയപാരമ്പര്യവും പറഞ്ഞ് നടക്കുന്ന അയാളെപ്പോലുള്ളവരെ ഇടതുപക്ഷത്തിൻ്റെ തണലിൽ ഇനിയും വളരാൻ അനുവദിക്കരുത് …

pathram desk 1:
Leave a Comment