പ്രവാചകനെ കുറിച്ചുള്ള വിവാദ പരാമർശം; ഇന്ത്യയ്ക്ക് പുതിയ ഡിമാൻഡ് വച്ച് ഖത്തർ

പ്രവാചകൻ മുഹമ്മദ് നബിയെ കുറിച്ച് ബിജെപി വക്താവ് നൂപുർ ശർമ നടത്തിയ വിവാദ പരാമർശങ്ങളിൽ ഇന്ത്യൻ സർക്കാർ പരസ്യമായി ക്ഷമാപണം നടത്തണമെന്ന് ഖത്തർ ആവർത്തിച്ചു. വ്യത്യസ്ത മതവിഭാഗങ്ങളുടെ അനുയായികളുടെ വികാരങ്ങൾ വ്രണപ്പെടുത്തുന്ന ഏത് തരം പ്രവർത്തനങ്ങളും തടയണമെന്നും നടപടിയുണ്ടാകണമെന്നും യുഎഇയും ആവശ്യപ്പെട്ടു.

പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ പരാമർശം നടത്തിയ ബിജെപി നേതാക്കളെ ഔദ്യോഗിക പദവിയിൽ നിന്ന് നീക്കിയാൽ മാത്രം പ്രതിഷേധം അവസാനിക്കില്ല. സംഭവത്തിൽ ഇന്ത്യൻ സർക്കാർ പരസ്യമായി മാപ്പ് പറയണമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് കുവൈത്തും ഖത്തറും. ആഗോള തലത്തിലുള്ള ലക്ഷകണക്കിന് വരുന്ന ഇസ്ലാം വിശ്വാസികളിൽ പരാമാർശം വേദനയുണ്ടാക്കിയ പശ്ചാതലത്തിൽ കേന്ദ്ര സർക്കാർ പരസ്യമായി ക്ഷണാപണം നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ഖത്തർ ചൂണ്ടിക്കാട്ടി.

വിദേശകാര്യമന്ത്രി സഹമന്ത്രി സുൽത്താൻ ബിൻ സാദ് അൽ മുറൈഖി ഇന്ത്യൻ സ്ഥാനപതി ഡോ. ദീപക് മിത്തലിന് കൈമാറിയ ഔദ്യോഗിക കത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്. ധാർമികവും മാനുഷികവുമായ മൂല്യങ്ങൾക്ക് വിരുദ്ധമായ എല്ലാ പ്രവർത്തനങ്ങളും തള്ളിക്കളയണമെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.

അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിഷയത്തിൽ ഇടപെട്ടേക്കും. വിഷയം തുടർന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സുഹൃദ് രാജ്യങ്ങളുമായി സംസാരിച്ചേക്കും എന്നാണ് സൂചന. വിദേശകാര്യമന്ത്രി സ്ഥിതി നിരീക്ഷിക്കുകയാണ്. ഗൾഫ് രാജ്യങ്ങളിലെ തെറ്റിദ്ധാരണ നീക്കാൻ നടപടിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രശ്‌നത്തിൽ ഇടപെട്ടത് വൈകിയെന്നാണ് മന്ത്രാലയത്തിന്റെ വിലയിരുത്തൽ.

ലിബിയയും സംഭവത്തെ അപലപിച്ചു രംഗത്തുവന്നിരുന്നു. കുവൈത്തിൽ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള സൂപ്പർ മാർക്കറ്റ് ഇന്ത്യൻ ഉൽപന്നങ്ങൾ ബഹിഷ്‌കരിച്ചു. അൽ-അർദിയ കോഓപറേറ്റിവ് സൊസൈറ്റി സ്റ്റോറിലെ തൊഴിലാളികളാണ് പ്രതിഷേധത്തിന്റെ ഭാഗമായി ഇന്ത്യൻ ഉൽപന്നങ്ങൾ ഒഴിവാക്കിയത്. കുവൈത്ത് മുസ്‌ലിം ജനതയെന്ന നിലയിൽ പ്രവാചകനെ അപമാനിക്കുന്നത് അംഗീകരികരിക്കാനാവില്ലെന്നും അവർ പറഞ്ഞു. ജിസിസി രാജ്യങ്ങൾക്കു പുറമെ ജോർദ്ദാൻ ഇന്തോനേഷ്യ, മാലിദ്വീപ് അടക്കം കൂടുതൽ രാജ്യങ്ങൾ പ്രവാചക നിന്ദയിൽ ഇന്ത്യക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തി.

ഇന്ത്യക്കെതിരെ അറബ് രാഷ്ട്രങ്ങളിൽ പ്രതിഷേധമുയരുമ്പോൾ കേന്ദ്രസർക്കാരും ബിജെപിയും കൂടുതൽ പ്രതിരോധത്തിലാണ്. പ്രധാനമന്ത്രി കടുത്ത അതൃപ്തിയിലാണ്. മോദിയുടെ 8 വർഷത്തെ ഭരണത്തിൽ ഭാരതമാതാവ് അപമാനഭാരത്താൽ തലകുനിച്ചെന്ന് മുൻ ബിജെപി എംപി സുബ്രഹ്മണ്യൻ സ്വാമി വിമർശിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular