വധഗൂഢാലോചന കേസ്; വിധിയിൽ സർക്കാർ അപ്പീൽ നൽകില്ല

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരായ വധഗൂഢാലോചനാകേസിൽ ഒന്നാം പ്രതി ദിലീപ് ഉൾപ്പെടെയുള്ളവർക്ക് മുൻകൂർ ജാമ്യം നൽകിയ നടപടിയിൽ സർക്കാർ അപ്പീൽ പോകില്ല. കേരള ഹൈക്കോടതിയുടെ വിധിക്കെതിരെ സർക്കാർ സുപ്രീംകോടതിയിൽ അപ്പീലിന് പോകുന്നില്ലെന്ന് അറിയിച്ചു. വിധിയുടെ പകർപ്പ് പഠിച്ചുവരികയാണ്. എങ്കിലും അപ്പീൽ പോകേണ്ടതില്ലെന്നാണ് തീരുമാനം. എന്നാൽ അതിന് വിശദീകരണം നൽകാൻ പ്രോസിക്യൂഷൻ തയ്യാറല്ല.

കർശന ഉപാധികളോടെയാണ് ഇന്ന് ഹൈക്കോടതി കേസിൽ പ്രതികൾക്ക് ജാമ്യം അനുവദിച്ചത്. കേസിൽ അന്വേഷണവുമായി സഹകരിക്കണമെന്ന കർശന നിർദേശം കോടതി നൽകി. ഏതെങ്കിലും സാഹചര്യത്തിൽ അത് ലംഘിക്കപ്പെട്ടാൽ പ്രോസിക്യൂഷന് അറസ്റ്റ് നടപടികൾക്ക് വേണ്ടി കോടതിയെ സമീപിക്കാം. പ്രതികൾ ഒരു ലക്ഷം രൂപയുടെ രണ്ട് ആൾജാമ്യം എടുക്കണം. പാസ്‌പോർട്ട് കോടതിയിൽ സമർപ്പിക്കണം, സാക്ഷികളെ സ്വാധീനിക്കാൻ പാടില്ലെന്നും കോടതി അറിയിച്ചു.കേസിൽ ഒന്നാം പ്രതി ദിലീപ്, സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് ടിഎൻ സുരാജ്, ഡ്രൈവർ അപ്പു, സുഹൃത്തുക്കളായ ബൈജു ചെങ്ങമനാട്, ശരത് എന്നിവർക്കാണ് കോടതി ഉപാധികളോടെ മുൻകൂർജാമ്യം അനുവദിച്ചത്.

അതേസമയം വിധിക്കെതിരെ പ്രോസിക്യൂഷൻ സുപ്രീംകോടതിയെ സമീപിക്കും. ജനുവരി 10 നാണ് ദിലീപ് കേസിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. പലതവണ വാദം കേട്ട ഹർജിയിലെ വാദം കഴിഞ്ഞ ദിവസമാണ് അവസാനിച്ചത്. ദിലീപ് അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന വിവരം റിപ്പോർട്ടർ ടിവിയിലൂടെയാണ് പുറത്തു വന്നത്. നടിയെ ആക്രമിച്ച കേസിലെ നിർണായക സാക്ഷിയായ ബാലചന്ദ്രകുമാറാണ് ഇക്കാര്യം റിപ്പോർട്ടർ ടിവിയോട് വെളിപ്പെടുത്തിയത്. ഇതു സംബന്ധിച്ച ശബ്ദരേഖകളും പുറത്തു വന്നു. ഇതിനു പിന്നാലെയാണ് ദിലീപിനെതിരെ ക്രൈം ബ്രാഞ്ച് കേസെടുത്തത്.

pathram:
Leave a Comment