കോവിഡ് രോഗികളിലെ ബ്ലാക് ഫംഗസ്; ചികിത്സയ്ക്കായി കേന്ദ്രം മാര്‍ഗനിര്‍ദേശം പുറത്തിറക്കി

ന്യൂഡൽഹി: കോവിഡ് രോഗികളിൽ കണ്ടുവരുന്ന മ്യൂക്കോർമൈക്കോസിസ് എന്ന ഫംഗസ് ബാധ മതിയായ ചികിത്സ ലഭിച്ചില്ലെങ്കിൽ മരണകാരണമായേക്കാമെന്ന മുന്നറിയിപ്പുമായി കേന്ദ്രം. രോഗനിർണയം, ലക്ഷണങ്ങൾ, ചികിത്സ എന്നിയടങ്ങിയ മാർഗനിർദേശം ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും കേന്ദ്ര ആരോഗ്യമന്ത്രാലയവും ചേർന്നാണ് ഇറക്കിയത്. മഹാരാഷ്ട്രയിൽ കഴിഞ്ഞ ദിവസം ഇതുബാധിച്ച് എട്ടുപേർ മരിച്ചിരുന്നു. ഗുജറാത്തിലും തെലങ്കാനയിലും രോഗം പടരുന്നതായി റിപ്പോർട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്.

കോവിഡ് ബാധിതരായ പ്രമേഹരോഗികളിലും ഏറെനാൾ ഐ.സി.യു. വാസം അനുഭവിച്ചവരിലുമാണ് ഇതു കണ്ടുവരുന്നത്. കോവിഡ് ചികിത്സയ്ക്കുപയോഗിക്കുന്ന മരുന്നുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടും. ഇത് പ്രതിരോധശേഷിയെ ബാധിക്കും. അതാണ് കോവിഡ് രോഗികളിൽ രോഗം പിടിപെടാൻ കാരണമാകുന്നത്. കണ്ണിനും മൂക്കിനും ചുറ്റിലും ചുവപ്പ്, പനി, തലവേദന, ചുമ, ശ്വാസതടസ്സം, രക്തം ഛർദിക്കൽ, മാനസിക അസ്ഥിരത എന്നിവയാണ് ലക്ഷണങ്ങൾ. അതേസമയം, പ്രമേഹരോഗികളായ കോവിഡ് ബാധിതരിൽ സൈനസൈറ്റിസ്, മുഖത്തിന്റെ ഒരുഭാഗത്ത് മരവിപ്പും വേദനയും പല്ലുവേദന, മൂക്കിന്റെ പാലത്തിൽ കറുപ്പ്, ഇരട്ടക്കാഴ്ച, നെഞ്ചുവേദന, ചർമത്തിൽ ക്ഷതം, രക്തം കട്ടപ്പിടിക്കൽ തുടങ്ങിയവയാണ് മ്യൂക്കോർമൈക്കോസിസ് ലക്ഷണങ്ങൾ.

രോഗം തടയാനായി കോവിഡ് മുക്തമായവരിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കുക, സ്റ്റിറോയ്ഡുകൾ കൃത്യമായ അളവിൽ കൃത്യമായ സമയത്ത് മാത്രം നൽകുക, ഓക്സിജൻ തെറാപ്പിയിൽ ശുദ്ധീകരിച്ച വെള്ളംമാത്രം ഉപയോഗിക്കുക, ആന്റിബയോട്ടിക്സും ആന്റി ഫംഗൽ മരുന്നുകളും സൂക്ഷ്മതയോടെ ഉപയോഗിക്കുക തുടങ്ങിയ നിർദേശങ്ങളും കേന്ദ്രം മുന്നോട്ടുവെക്കുന്നു.

Similar Articles

Comments

Advertismentspot_img

Most Popular