പീഡന വിവരം പുറത്തറിഞ്ഞത് കൗണ്‍സിലിങ്ങിനിടെ; എട്ടാംക്ലാസുകാരിയെ ആറു മാസം തുടര്‍ച്ചയായി പീഡിപ്പിച്ചു

കൊച്ചി : പതിനാലുകാരിയെ സംഘമായി പീഡിപ്പിച്ച കേസിൽ പീഡനവിവരം പുറത്തായത് സ്കൂൾ അധികൃതരുടെ കൗൺസലിങ്ങിനിടെ. എട്ടാംക്ലാസുകാരിയുടെ തുറന്നു പറച്ചിലാണ് പൊലീസ് കേസെടുത്തതും. കേസിൽ യുപി സ്വദേശികളായ 3 പേരെ എസിപി കെ. ലാൽജിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തിരുന്നു. അതിഥിത്തൊഴിലാളിയുടെ മകളാണ് പീഡനത്തിനിരയായത്. പെണ്‍കുട്ടി എട്ടാം ക്ലാസില്‍ പഠിക്കുകയാണ്. മറ്റ് മൂന്ന് പ്രതികള്‍ സംസ്ഥാനം വിട്ടതായാണ് ലഭിക്കുന്ന വിവരമെന്ന് പോലീസ് അറിയിച്ചു.

മാര്‍ച്ച് മുതല്‍ ഓഗസ്റ്റ് വരെ പെണ്‍കുട്ടി നിരവധി തവണ പീഡനത്തിനിരയായെന്ന് പോലീസ് പറഞ്ഞു. മഞ്ഞുമ്മല്‍, കുന്നുംപുറം, ഇടപ്പള്ളി എന്നിവിടങ്ങളില്‍വച്ച് പലതവണകളായി പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.

സ്‌കൂള്‍ അധികൃതരുടെ കൗണ്‍സലിങ്ങിനിടെയാണ് പീഡനത്തിനിരയായ കാര്യം കുട്ടി വെളിപ്പെടുത്തിയതും പോലീസില്‍ പരാതി നല്‍കിയതും. കേസില്‍ ഇനി മൂന്നു പ്രതികള്‍ കൂടി അറസ്റ്റിലാകാനുണ്ട്. ഇവരും അതിഥിത്തൊഴിലാളികളാണ്. എറണാകുളം എ.സി.പി കെ. ലാല്‍ജിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്. ഏലൂര്‍ സി.ഐ. മനോജ്, എസ്.ഐ. സുദര്‍ശന്‍ ബാബു, എ.എസ്.ഐ.മാരായ സലിം, സുനില്‍കുമാര്‍ എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.

പെണ്‍കുട്ടിയുടെ വീടിനു സമീപം വാടകയ്ക്കു താമസിക്കുകയായിരുന്നു പ്രതികള്‍. കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

pathram:
Leave a Comment