കൊറോണ വാക്‌സിന്‍ ഇന്ത്യന്‍ ജനങ്ങള്‍ക്ക് സൗജന്യം; 50 ശതമാനം വിദേശത്തേക്ക്

പുണെയിലെ സിറം ഇന്‍സ്റ്റിറ്റിയൂട്ട് നിര്‍മിക്കുന്ന കോവിഡ് വാക്‌സിന്റെ 50 ശതമാനവും ഇന്ത്യയ്ക്ക് നല്‍കുമെന്നും ബാക്കിയേ മറ്റു രാജ്യങ്ങളിലേക്കു കയറ്റുമതി ചെയ്യൂവെന്നും സിഇഒ അദര്‍ പൂനവാല. ഒരു വര്‍ഷത്തിനുള്ളില്‍ 100 കോടി ഡോസ് വാക്‌സിന്‍ നിര്‍മിക്കാനാണു ശ്രമം. വാക്‌സിന്‍ സര്‍ക്കാരുകള്‍ ഇടപെട്ടാകും വാങ്ങുക. പ്രതിരോധ പരിപാടികളുടെ ഭാഗമായി ജനങ്ങള്‍ക്ക് സൗജന്യമായാണു ലഭിക്കുകയെന്നും അദ്ദേഹം ദേശീയ മാധ്യമത്തോട് പറഞ്ഞു.

രാജ്യത്തു കോവിഡ് വാക്‌സിന്‍ വിതരണത്തിനുള്ള ചര്‍ച്ചകള്‍ തുടങ്ങിയെന്ന് നിതി ആയോഗ് അറിയിച്ചു. വാക്‌സിനു വിലനിയന്ത്രണം ഏര്‍പ്പെടുത്തും. പരീക്ഷണം തുടരുന്നതിനൊപ്പമാണ് വിതരണസാധ്യത ആലോചിക്കുന്നത്. ഓക്‌സ്ഫഡ് വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണം ഇന്ത്യയിലാകും നടക്കുക. ഓക്‌സ്ഫഡ് സര്‍വകലാശാല വികസിപ്പിച്ച കോവിഡ് വാക്‌സിന്‍ ഇന്ത്യയില്‍ ഓഗസ്റ്റില്‍ പരീക്ഷണം തുടങ്ങുമെന്നു സിറം ഇന്‍സ്റ്റിറ്റിയൂട്ട് അറിയിച്ചു.

വാക്‌സിന്റെ ട്രയല്‍ ഫലപ്രദമായാല്‍ ഓക്‌സ്ഫഡ് സര്‍വകലാശാലയുമായി ചേര്‍ന്നാകും സെറം വാക്‌സിനുകളുടെ നിര്‍മാണം നടത്തുകയെന്നും അദ്ദേഹം പറഞ്ഞു. ഓക്‌സ്ഫഡ് സര്‍വകലാശാല സിറം ഇന്‍സ്റ്റിറ്റിയൂട്ടുമായി ഉല്‍പദാന കരാറുണ്ടാക്കിയിട്ടുണ്ട്. ഓക്‌സ്ഫഡ് വാക്‌സിന്റെ അന്തിമഘട്ട പരീക്ഷണം വിജയിച്ചാല്‍ അതിവേഗം ഇന്ത്യയിലും മിതമായ വിലയില്‍ ലഭ്യമാക്കാനാകുമെന്നാണു സിറം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പ്രതീക്ഷ.

follow us: PATHRAM ONLINE

pathram:
Leave a Comment