പിറന്നാള്‍ ആഘോഷം നടത്തിയ ജ്വല്ലറി ഉടമ കോവിഡ് ബാധിച്ച് മരിച്ചു; പാര്‍ട്ടിയില്‍ പങ്കെടുത്തത് നൂറിലധികം പേര്‍

ഹൈദരാബാദ്: ജ്വല്ലറി ഉടമ കോവിഡ്19 ബാധിച്ച് മരിച്ചത് ഹൈദരാബാദ് നഗരത്തില്‍ പരിഭ്രാന്തിപരത്തി. ഏതാനും ദിവസം മുമ്പ് ഇദ്ദേഹം സംഘടിപ്പിച്ച ആഡംബരപൂര്‍ണമായ പിറന്നാളാഘോഷത്തില്‍ നൂറിലധികം ആളുകള്‍ പങ്കെടുത്തിരുന്നതാണ് പരിഭ്രാന്തിയ്ക്ക് കാരണം. ജ്വല്ലറി അസോസിയേഷനിലെ അംഗങ്ങളെ കൂടാതെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ ആഘോഷച്ചടങ്ങില്‍ പങ്കെടുത്തിരുന്നു.

ആഘോഷത്തില്‍ പങ്കെടുത്ത മറ്റൊരു ജ്വല്ലറി വ്യാപാരിയും വൈറസ്ബാധയെ തുടര്‍ന്ന് ശനിയാഴ്ച മരിച്ചതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആഘോഷത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്നാണ് ഇദ്ദേഹത്തിനും രോഗബാധയുണ്ടായതെന്ന് സംശയിക്കുന്നു. രണ്ട് മരണവാര്‍ത്തയും പ്രചരിച്ചതോടെ ചടങ്ങില്‍ പങ്കെടുത്തവര്‍ കോവിഡ് പരിശോധനയ്ക്കായി സ്വകാര്യലാബുകളിലെത്തിയതായാണ് വിവരം.

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐസിഎംആര്‍)മാനദണ്ഡങ്ങള്‍ അനുസരിക്കാതെയും മതിയായ പരിശീലനം ലഭിച്ച ജീവനക്കാരോ സൗകര്യമോ കൂടാതെയുമാണ് മിക്ക സ്വകാര്യലാബുകളും പ്രവര്‍ത്തിക്കുന്നതെന്ന് കാണിച്ച് പതിമൂന്നോളം ലാബുകള്‍ക്ക് തെലങ്കാന ആരോഗ്യവകുപ്പ് നോട്ടീസയച്ചിട്ടുണ്ട്. സംസ്ഥാനത്തെ 23 ലാബുകള്‍ക്ക് കോവിഡ് പരിശോധയ്ക്കായുള്ള ഐസിഎംആറിന്റെ അനുമതി ലഭിച്ചിട്ടുണ്ട്.

തെലങ്കാനയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളില്‍ 50 ശതമാനവും ഹൈദരാബാദില്‍ നിന്നായതോടെ സംസ്ഥാനത്തെ പ്രധാന ഹോട്ട്‌സ്‌പോട്ടായി ഹൈദരാബാദ് നഗരം മാറിയിട്ടുണ്ട്. മകന്റെ പിറന്നാളിന് മധുരപലഹാരവിതരണം നടത്തിയ പോലീസ് കോണ്‍സ്റ്റബിളിന് ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ പലയിടത്തും ആഘോഷച്ചടങ്ങുകള്‍ നടത്തുന്നതാണ് സംസ്ഥാനത്തെ സൂപ്പര്‍സ്‌പ്രെഡിന് കാരണമെന്ന് പൊതുജനാരോഗ്യവകുപ്പ് ഡയറക്ടര്‍ ജി ശ്രീനിവാസറാവു പറഞ്ഞു.

pathram:
Leave a Comment