പ്രവാസികളെ തിരിച്ചുകൊണ്ടുവരുമെന്ന സർക്കാരിന്റെ നിലപാടില്‍ ഒരുമാറ്റവുമില്ല: മുഖ്യമന്ത്രി

പ്രവാസികളെ തിരിച്ചുകൊണ്ടുവരുമെന്ന സർക്കാരിന്റെ നിലപാടില്‍ ഒരുമാറ്റവുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രവാസികളെ പ്രകോപിപ്പിക്കാനും സര്‍ക്കാരിനെതിരെ തിരിക്കാനും ശ്രമം നടക്കുന്നു. സര്‍ക്കാര്‍ ഒരു വിമാനത്തിന്റേയും യാത്ര മുടക്കിയിട്ടില്ല. ആരുടേയും വരവ് തടഞ്ഞിട്ടില്ല. ഇന്നുമാത്രം 72 വിമാനങ്ങളില്‍ 14058 പ്രവാസികള്‍ തിരിച്ചെത്തും. തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് ആവശ്യമായ ചികില്‍സ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്‍ഞാബദ്ധമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

പ്രവാസികള്‍ക്കുള്ള യാത്രാനിബന്ധനകള്‍ സമ്പര്‍ക്കരോഗബാധയും മരണവും തടയാനാണ്. അതിതീവ്രരോഗവ്യാപനമായ സൂപ്പര്‍സ്പ്രെഡിന് വിമാനയാത്രകള്‍ കാരണമായേക്കാം. കേരളത്തില്‍ ഇന്നുള്ള 90 ശതമാനം കേസുകളും പുറത്തുനിന്നെത്തിയവരിലാണ്. വിദേശമലയാളികളുടെ മരണത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ കുത്തിത്തിരിപ്പാണ്. സങ്കുചിതലക്ഷ്യത്തോടെ മുതലെടുപ്പ് നടത്തുന്നത് കോവിഡിനേക്കാള്‍ അപകടകരമാണ്.

പിപിഇ കിറ്റ് സൗദി, കുവൈത്ത് യാത്രക്കാര്‍ക്ക് മാത്രമാണ്. പ്രവാസികളുടെ തിരിച്ചുവരവിന് സംസ്ഥാനസര്‍ക്കാര്‍ പുതിയ ഉത്തരവിറക്കി. സൗദിയിലും കുവൈത്തിലുംനിന്നുള്ള യാത്രക്കാര്‍ പിപിഇ കിറ്റ് ധരിക്കണം. എല്ലാ യാത്രക്കാര്‍ക്കും എൻ 95 മാസ്കും ഗ്ലൗസും ഫെയ്സ് ഷീല്‍ഡും സാനിറ്റൈസറും നിര്‍ബന്ധം. യുഎഇയില്‍ നിന്നെത്തുന്നവര്‍ക്ക് കോവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം. കോവിഡ് പരിശോധനയില്ലാതെ വരുന്നവര്‍ക്ക് എത്തുന്ന വിമാനത്താവളത്തില്‍ പരിശോധനയുണ്ടാകും ആന്റിബോഡി ടെസ്റ്റ് പോസിറ്റിവായാല്‍ വിശദമായ പരിശോധനയ്ക്ക് വിധേയരാകണം. തിരിച്ചെത്തുന്ന എല്ലാവര്‍ക്കും 14 ദിവസം ക്വാറന്റീന്‍ നിര്‍ബന്ധമായിരിക്കും. ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കും നിബന്ധനകള്‍ ഉണ്ടായിരിക്കും. ചാര്‍ട്ടേഡ് വിമാനക്കമ്പനികള്‍ ഏഴുദിവസം മുന്‍പ് നോര്‍ക്കയില്‍ അപേക്ഷ നല്‍കണം.

pathram desk 2:
Leave a Comment