കൊറോണയെക്കുറിച്ച് തെറ്റായ കാര്യം; രജനീകാന്തിന് ‘പണി കിട്ടി’..!!!

ചെന്നൈ : കൊറോണയെക്കുറിച്ച് തെറ്റായ കാര്യം കണ്ടെത്തിയതിനെ തുടര്‍ന്ന് നടന്‍ രജനീകാന്തിന്റെ വീഡിയോ ട്വിറ്റര്‍ നീക്കം ചെയ്തു. കൊറോണ് രാജ്യത്ത് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ജനതാകര്‍ഫ്യൂവിന് ആഹ്വാനം ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണച്ച് നടന്‍ രജനീകാന്ത് വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. രജനി ട്വിറ്ററില്‍ പങ്ക്‌വെച്ച വീഡിയോയില്‍ കൊറോണയെ കുറിച്ച് തെറ്റായ ചില കാര്യങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നീക്കം ചെയ്തത്.

വൈറസ് പടര്‍ന്ന് പിടിക്കുന്നത് തടയാന്‍ 14 മണിക്കൂര്‍ സാമൂഹിക അകലം പാലിക്കേണ്ടതുണ്ടെന്ന് വീഡിയോയില്‍ താരം പറഞ്ഞിരുന്നു. വസ്തുതാപരമായി ഈ വിവരം തെറ്റാണ്. തെറ്റായ വിവരം പങ്ക്‌വെച്ചതിലൂടെ ട്വിറ്ററിന്റെ നിയമം ലംഘിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് രജനിയുടെ വീഡിയോ നീക്കം ചെയ്തത്.

കമ്മ്യൂണിറ്റി വ്യാപനം തടയുന്നതിന് 12 മുതല്‍ 14 മണിക്കൂര്‍ വരെ വൈറസിനെ പൂര്‍ണ്ണമായും തടയേണ്ടതുണ്ടെന്നും രജനി വീഡിയോയില്‍ പറഞ്ഞിരുന്നു. എന്നാല്‍ രോഗബാധിതരായ ഒരു വ്യക്തിയുടെ തുമ്മലിനെ തുടര്‍ന്നുണ്ടാകുന്ന അണുബാധ ഉപരിതലത്തില്‍ ദിവസങ്ങളോളം നിലനില്‍ക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.

ഞായറാഴ്ച രാവിലെ ഏഴ് മുതല്‍ രാത്രി ഒന്‍പത് വരെ വീടുകളില്‍ തന്നെ ഇരിക്കണമെന്നും രജനീകാന്ത് ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇതിന് ശേഷം ഇട്ട വീഡിയോ ആണ് നീക്കം ചെയ്തിരിക്കുന്നത്. വൈറസ് ഇപ്പോള്‍ ഇന്ത്യയില്‍ രണ്ടാം ഘട്ടത്തില്‍ ആണെന്നും മൂന്നാം ഘട്ടത്തിലേക്ക് കടക്കാതിരിക്കാന്‍ എല്ലാവരും വീടുകളില്‍ തന്നെ ഇരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

pathram:
Leave a Comment