കോഴിക്കോട്ട് പരശുരാം എക്‌സ്പ്രസ് അട്ടിമറിക്കാന്‍ ശ്രമം; പാളത്തില്‍ വലിയ കല്ലുകള്‍, ക്ലിപ്പുകള്‍ വേര്‍പെട്ടു

വടകര: പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രതിഷേധം കനക്കുന്നതിനിടെ കോഴിക്കോട്ടെ അയനിക്കാടില്‍ പരശുറാം എക്‌സ്പ്രസിനെതിരെ അട്ടിമറിശ്രമം നടന്നതായി സംശയം. ട്രെയിന്‍ പാളം തെറ്റിക്കാന്‍ ശ്രമിച്ചെന്നു ലോക്കോ പൈലറ്റ് പരാതി നല്‍കി. ഇതിനെത്തുടര്‍ന്ന് റെയില്‍വെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പരശുറാം എക്‌സ്പ്രസ് ലോക്കോ പൈലറ്റിന്റെ പരാതിയെത്തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പയ്യോളിക്കടുത്ത് അയനിക്കാട് മേഖലയിലെ റെയില്‍പ്പാളത്തിലെ ക്ലിപ്പുകള്‍ വേര്‍പ്പെട്ട നിലയിലാ
ണെന്ന് കണ്ടെത്തി. ഇരുപതോളം ക്ലിപ്പുകളാണ് വേര്‍പ്പെട്ട നിലയില്‍ കണ്ടത്. കൂടാതെ പാളത്തില്‍ വലിയ കല്ലുകള്‍ നിരത്തിവച്ചിരുന്നു.

അതായത് ട്രെയിന്‍ അപകടത്തില്‍പ്പെടുത്തുക തന്നെയായിരുന്നു ലക്ഷ്യം. എന്നാല്‍ ഇതിന് പിന്നില്‍ ആരാണ് എന്നതിനെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ല. ശനിയാഴ്ച്ച ട്രെയിന്‍ മംഗലാപുരത്തേയ്ക്ക് പോകുന്നതിനിടയിലാണ് പാളം തെറ്റിയതായി ലോക്കോ പൈലറ്റിന് സംശയം തോന്നിയത്. ട്രെയിന്‍ നന്നായി ഇളകിയിരുന്നു.

പാളത്തിന് എന്തോ പ്രശ്‌നമുള്ളതായും തോന്നി. ഇതിന്റെ അടിസ്ഥാനത്തില്‍ തൊട്ടടുത്ത സ്റ്റേഷനില്‍ വിവരം അറിയച്ചാണ് ലോക്കോ പൈലറ്റ് തുടര്‍ന്നുള്ള യാത്ര നടത്തിയത്. കേസില്‍ വിശദമായ അന്വേഷണം വേണമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പൗരത്വനിയമ പ്രതിഷേധങ്ങള്‍ വ്യാപിക്കുമ്പോള്‍ ഉണ്ടായ അട്ടിമറിശ്രമം അതീവ ഗൗരവമുള്ളതാണെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

pathram:
Leave a Comment