ക്രിട്ടിക്കല്‍ പണി എടുക്കാനും തയ്യാറാകണം; കമ്പകക്കാനം കൂട്ടക്കൊലയില്‍ പോലീസ് കസ്റ്റഡിയിലെടുത്ത ഷിബുവിന്റെ ശബ്ദരേഖ പുറത്ത്

ഇടുക്കി: കമ്പകക്കാനം കൊലപാതകത്തില്‍ കസ്റ്റഡിയിലെടുത്ത മുസ്ലിം ലീഗ് പ്രാദേശിക നേതാവ് ഷിബുവിന്റെ ശബ്ദരേഖ പുറത്ത്. കോടികള്‍ ഉടനെ കൈയ്യില്‍ വരുമെന്ന് ഷിബു സുഹൃത്തിനോട് പറയുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്. ബിസിനസ് ചീഫിന് കൊടുക്കാന്‍ പണം കടം തരണമെന്ന് ഷിബു സുഹൃത്തിനോട് ആവശ്യപ്പെടുന്നുണ്ട്. ഷിബുവിന്റെ പേരില്‍ സാമ്പത്തിക തട്ടിപ്പു കേസുകളുണ്ട്.

പണം ഇല്ലെന്ന് പറയുന്ന സുഹൃത്തിനോട്, ഇതിനായി ക്രിട്ടിക്കല്‍ പണി എടുക്കാനും തയ്യാറാകണമെന്ന് ഷിബു ഉപദേശിക്കുന്നു. പണം ബിസിനസ് മേധാവിക്ക് നല്‍കാനാണ്. ഇയാള്‍ ഇപ്പോള്‍ തിരുവനന്തപുരത്തുണ്ട്. ഹോട്ടലില്‍ സ്യൂട്ട് റൂമെടുത്ത് മൂന്ന് മാസമായി ഇയാള്‍ കഴിയുകയാണ്. പത്തുകോടി രൂപ ബിസിനസിന് അഡ്വാന്‍സ് ചെയ്ത്, വീടും പുരയിടവും വിലയ്ക്ക് വാങ്ങി സെക്യൂരിറ്റിയായി കിടക്കുകയാണ്.

നമ്മുടെ കക്ഷിയും പേരില് ലോകം അറിയപ്പെടുന്ന ആളായി മാറും. വെള്ളിയാഴ്ച പുള്ളിക്ക് 50 ലക്ഷം രൂപ വരുന്നുണ്ട്. രണ്ട് ദിവസത്തേക്ക് കടം വാങ്ങിയോ മറ്റോ പണം തരാനാണ് ഷിബു ആവശ്യപ്പെടുന്നത്. അതിന് ക്രിട്ടിക്കല്‍ പണിയോ എന്തോ എടുക്കാന്‍ പറ്റുമെങ്കില്‍ എടുത്തോ. അമ്പത് തന്നാല്‍ അമ്പത് താന്‍ വാങ്ങിത്തരും. പ്രശസ്തനാകാമെന്നും ഷിബു ഫോണ്‍ സംഭാഷണത്തിനിടെ പറയുന്നു.

മുസ്ലീം ലീഗ് പ്രാദേശിക പ്രവര്‍ത്തകനാണ് പൊലീസ് കസ്റ്റഡിയിലുള്ള ഷിബു. ഇദ്ദേഹത്തിന് തൊടുപുഴയിലും ദുരുഹമായ സാമ്പത്തിക ഇടപാടുണ്ടെന്നാണ് പൊലീസിന് ലഭിച്ച റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഷിബുവിനെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. തിരുവനന്തപുരം പാങ്ങോട് നിന്നാണ് പൊലീസ് ഷിബുവിനെ കസ്റ്റഡിയിലെടുക്കുന്നത്. ഒളിവിലായിരുന്ന ഷിബു അമ്മയുടെ മരണാനന്തര ചടങ്ങിന് എത്തിയപ്പോഴാണ് പൊലീസ് പിടികൂടുന്നത്.

അതേസമയം, നിധി കണ്ടെത്തുന്നതിനായി ചിലര്‍ കൃഷ്ണന്റെ വീട്ടിലെത്തിയിരുന്നതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. കൃഷ്ണന്‍ കൊല്ലപ്പെടുന്നതിന് ഏതാനും ദിവസങ്ങള്‍ക്കുമുന്‍പ് ഇവര്‍ അടുപ്പിച്ച് വീട്ടില്‍ എത്തിയിരുന്നതായാണ് ലഭിച്ചിരിക്കുന്ന വിവരം. അതിനിടെ, കൃഷ്ണന്റെ വീട്ടില്‍നിന്നും അപരിചിതരായ നാലുപേരുടെ വിരലടയാളവും കണ്ടെത്തിയിട്ടുണ്ട്.

സംസ്ഥാനത്തിന്റെ പല ജില്ലകളില്‍ കൊല്ലപ്പെട്ട കൃഷ്ണന്‍ മന്ത്രിവാദവും നിധി കണ്ടെടുക്കല്‍ പൂജയും നടത്തിയിരുന്നു. ഇയാള്‍ക്ക് മറ്റു പല സാമ്പത്തിക ഇടപാടുകളും ഉണ്ടായിരുന്നു. സാമ്പത്തിക ഇടപാടുകളെച്ചൊല്ലിയുള്ള വൈരാഗ്യമാണ് കൊലപാതകത്തിനു കാരണമെന്നാണു പ്രാഥമിക നിഗമനമെന്ന് ഇടുക്കി ജില്ലാ പൊലീസ് മേധാവി കെ.ബി. വേണുഗോപാല്‍ പറഞ്ഞു.

കമ്പകക്കാനം കാനാട്ടു വീട്ടില്‍ കൃഷ്ണന്‍, ഭാര്യ സുശീല, മകള്‍ ആര്‍ഷ, മകന്‍ അര്‍ജുന്‍ എന്നിവരെയാണ് വീടിനു സമീപത്തായി കൊന്നു കുഴിച്ചു മൂടിയ നിലയില്‍ കണ്ടെത്തിയത്. ഇവരെ തലയ്ക്കടിച്ചും കുത്തിയുമാണ് കൊലപ്പെടുത്തിയതെന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. നാലു പേരുടെ ദേഹത്തും 10 മുതല്‍ 20 വരെ മുറിവുകളും ചതവുകളുമുണ്ട്. അടിയേറ്റു കൃഷ്ണന്റെ തലയോട്ടി തകര്‍ന്നു.കുത്തേറ്റ് അര്‍ജുന്റെ കുടല്‍മാല വെളിയില്‍ വന്നിരുന്നുവെന്നും പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു.

വീടിനു സമീപത്തെ ചാണകക്കുഴിയില്‍ ആയിരുന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഒന്നിനു മുകളില്‍ ഒന്നായി അടുക്കി വച്ചനിലയിലായിരുന്നു മൃതദേഹങ്ങള്‍. ഒറ്റനോട്ടത്തില്‍തന്നെ കണ്ടുപിടിക്കാനാവുന്ന തരത്തില്‍ മണ്ണും കല്ലും ഉപയോഗിച്ചാണ് കുഴി മൂടിയിരുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular