കമല്‍ഹാസനെതിരേ തെളിവുകള്‍ നിരത്തി വീണ്ടും ഗൗതമി

ചെന്നൈ: തെളിവില്ലാതെ വെറുതെ സംസാരിക്കുന്ന ആളല്ല താനെന്ന് നടി ഗൗതമി. ഞാന്‍ ആരേക്കുറിച്ച് എന്തെങ്കിലും പറഞ്ഞാല്‍ അതിന് ഒരു കാരണമുണ്ടായിരിക്കുമെന്നും ഗൗതമി പറഞ്ഞു.
തനിക്ക് നിലവില്‍ കമലുമായി വ്യക്തിപരമായോ തൊഴില്‍പരമായോ യാതൊരു ബന്ധവുമില്ലെന്നും ആത്മാഭിമാനത്തിന് മുറിപ്പെട്ടതിനാലാണ് കമല്‍ ഹാസനുമായി വേര്‍പിരിഞ്ഞതെന്ന് ഗൗതമി പറയുന്നു.

കമല്‍ഹാസനുമായി വേര്‍പിരിയാനുള്ള കാരണവും അദ്ദേഹത്തിന് വേണ്ടി സേവനം ചെയ്തിട്ട് പ്രതിഫലം ലഭിച്ചിട്ടെന്നും പറഞ്ഞ് ഗൗതമി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. വിശ്വരൂപം, ദശാവതാരം തുടങ്ങിയ സിനിമകളില്‍ കോസ്റ്റ്യൂം ഡിസൈനറായി ജോലി ചെയ്തതിന്റേ വേതനം ലഭിക്കാനുണ്ടെന്നായിരുന്നു ഗൗതമി ആരോപിച്ചത്. എന്നാല്‍, രാജ് കമല്‍ ഫിലിംസ് ഗൗതമിയുടെ ആരോപണം നിഷേധിക്കുകയും തെളിവുകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. പ്രൊഡക്ഷന്‍ കമ്പനിയുടെ ആവശ്യത്തോട് പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഗൗതമി.

പരസ്പര ബഹുമാനവും ആത്മാര്‍ഥതയും നിലനിര്‍ത്താന്‍ കഴിയാതെ വന്നതും ആത്മാഭിമാനം കളഞ്ഞ് ബന്ധം തുടരാന്‍ തനിക്ക് താത്പര്യമില്ലാതിരുന്നതിനാലുമാണ് പിരിഞ്ഞത്.
കമലിനൊപ്പം ജീവിതം തുടങ്ങിയതോടെ സിനിമാഭിനയം നിര്‍ത്തിയെന്ന് ഗൗതമി ചൂണ്ടിക്കാട്ടി. പിന്നീട് കമലിന്റെ നേതൃത്വത്തിലുള്ള നിര്‍മാണക്കമ്പനിയായ രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍ നിര്‍മിച്ച സിനിമകള്‍ക്കുവേണ്ടി വസ്ത്രലാങ്കാരം നിര്‍വഹിച്ചു. മറ്റ് നിര്‍മാണക്കമ്പനികള്‍ക്കുവേണ്ടി കമല്‍ അഭിനയിച്ച സിനിമകളിലും വസ്ത്രാലങ്കാരം ചെയ്തു. വിശ്വരൂപം അടക്കമുള്ള സിനിമകളില്‍ താന്‍ നല്‍കിയ സേവനത്തിന് പ്രതിഫലം ലഭിച്ചില്ല. ബന്ധം അവസാനിപ്പിച്ചതിനുശേഷം പലതവണ ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ല. ഇനിയും വലിയൊരു തുക കിട്ടാനുണ്ട്.

2010ല്‍ ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ ഡയറക്ടറായി തന്നെ നിയമിച്ചിരുന്നു. ഇതിനുവേണ്ടി കുറേ ജോലികള്‍ ചെയ്യേണ്ടിവന്നു. എന്നാല്‍, പദ്ധതി കമല്‍ ഇടയ്ക്കുവെച്ച് ഉപേക്ഷിച്ചു. ജോലിചെയ്തിരുന്ന കാലയളവിലും പ്രതിഫലം തരാന്‍ തയ്യാറായില്ല. കമലിന്റെ മകള്‍ ശ്രുതിഹാസനാണ് തങ്ങളുടെ ബന്ധം തകരാനുള്ള കാരണമെന്ന അഭ്യൂഹങ്ങള്‍ ഗൗതമി നിഷേധിച്ചു. കമലിന്റെ മക്കളായ ശ്രുതിയും അക്ഷരയും താന്‍ കണ്ടിട്ടുള്ള ഏറ്റവും നല്ല പെണ്‍കുട്ടികളാണ്. ശ്രുതിയ്ക്കോ മൂന്നാമത് മറ്റൊരാള്‍ക്കോ തങ്ങളുടെ ബന്ധം തകര്‍ന്നതില്‍ പങ്കില്ല. അര്‍ബുദത്തെ അതിജീവിക്കാന്‍ സാധിച്ചത് കുടുംബത്തിന്റെയും ബന്ധുക്കളുടെയും സഹായത്താലാണെന്നും ഗൗതമി വ്യക്തമാക്കി.
വിവാഹം കഴിച്ചിരുന്നില്ലെങ്കിലും 13 വര്‍ഷമായി ജീവിതപങ്കാളികളായി കഴിഞ്ഞ കമലും ഗൗതമിയും 2016 ഒക്ടോബറിലാണ് പിരിഞ്ഞത്. ബന്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് അന്ന് കൂടുതല്‍ പ്രതികരിക്കാന്‍ തയ്യാറായിരുന്നില്ല. എഐഎഡിഎംകെ നേതാക്കളാണ് കമലും ഗൗതമിയും തമ്മില്‍ ഇപ്പോഴും ബന്ധമുണ്ടെന്നും കമലിന്റെ പാര്‍ട്ടിക്ക് പണമെത്തുന്നത് ഗൗതമി വഴിയാണെന്നും ആരോപിച്ചത്.

Similar Articles

Comments

Advertismentspot_img

Most Popular