ടീം തോറ്റു തൊപ്പിയിട്ടു; എങ്കിലും മെസ്സി റെക്കോര്‍ഡിട്ടു

ലുസെയ്ൽ: തോൽവിയിലും നിറംകെട്ട പ്രകടനത്തിലും നായകൻ ലയണൽ മെസ്സിക്ക് ആശ്വസിക്കാൻ ഒരു വ്യക്തിഗത റെക്കോഡുണ്ട്. നാല് ലോകകപ്പുകളില്‍ ഗോള്‍ നേടുന്ന ആദ്യ അര്‍ജന്റീനിയന്‍ താരമെന്ന റെക്കോര്‍ഡാണ് മെസ്സി നേടിയത്. 2006, 2014, 2018, 2022 ലോകകപ്പുകളില്‍ ഗോള്‍ നേടിയാണ് മെസ്സി ചരിത്രം കുറിച്ചത്. 2006 ലോകകപ്പില്‍ സെര്‍ബിയ& മൊണ്ടിനെഗ്രോയ്‌ക്കെതിരായ ആദ്യ ലോകകപ്പ് മത്സരത്തില്‍ തന്നെ മെസ്സി ഗോളടിച്ചുകൊണ്ടാണ് തുടങ്ങിയത്. ആ ഗോളോടെ ലോകകപ്പില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായും മെസ്സി മാറി.

അർജന്റീനയ്ക്ക് ആധിപത്യം ഉണ്ടായിരുന്ന സമയത്ത് പത്താം മിനിറ്റിലായിരുന്നു മെസ്സിയുടെ ഗോൾ. അതും പെനാൽറ്റിയിൽ നിന്ന്. മെസ്സിയുടെ രാജ്യാന്തര കരിയറിലെ 92-ാം ഗോളായിരുന്നു ഇത്. ലോകകപ്പിലെ ഏഴാം ഗോളും.

ലോകകപ്പ് കളിച്ചുതുടങ്ങിയശേഷം 2010ൽ മാത്രമാണ് മെസ്സിക്ക് ഗോളടിക്കാൻ കഴിയാതിരുന്നത്. എന്നാല്‍ തൊട്ടടുത്ത ലോകകപ്പില്‍ ഗംഭീര പ്രകടനമാണ് മെസ്സി കാഴ്ചവെച്ചത്. നാല് ഗോളുകള്‍ നേടിയ മെസ്സി ടൂര്‍ണമെന്റിലെ തന്നെ മികച്ച താരമായി മാറുകയും ചെയ്തു. 2018 ലോകകപ്പില്‍ ഒരു ഗോള്‍ മാത്രമാണ് മെസ്സി നേടിയത്.

pathram:
Leave a Comment