ആലപ്പുഴ ബൈപാസ് മൂന്നര വര്‍ഷം വൈകിപ്പിച്ചതിൽ സർക്കാർ ജനങ്ങളോട് മാപ്പുപറയണം: ഉമ്മൻ ചാണ്ടി

തിരുവനന്തപുരം: ആലപ്പുഴ ബൈപാസ് സംസ്ഥാന സര്‍ക്കാര്‍ വൈകിപ്പിച്ചെന്ന് വിമര്‍ശനവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇടതു സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വവും പിടിപ്പുകേടും കാരണം ആലപ്പുഴ ബൈപാസ് മൂന്നര വര്‍ഷം വൈകിയാണ് സാക്ഷാത്കരിച്ചതെന്ന് ഉമ്മന്‍ചാണ്ടി പറയുന്നു. ഇക്കാര്യത്തില്‍ പിണറായി സര്‍ക്കാര്‍ ജനങ്ങളോട് മാപ്പ് പറയണമെന്നും ഉമ്മന്‍ചാണ്ടി വാര്‍ത്ത കുറിപ്പില്‍ ആവശ്യപ്പെട്ടു.

ഉമ്മന്‍ചാണ്ടിയുടെ വാര്‍ത്ത കുറിപ്പ്;

ഇടതു സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വവും പിടിപ്പുകേടും മുലം ആലപ്പുഴ ബൈപാസ് മൂന്നര വര്‍ഷം വൈകിയാണ് സാക്ഷാത്കരിച്ചത്. ഇതിന് ഇടതു സര്‍ക്കാര്‍ ജനങ്ങളോട് മാപ്പ് പറയണം. 2017 ആഗസ്റ്റ് 14 ന് പൂര്‍ത്തിയാക്കേണ്ട പദ്ധതിയാണിത്. എല്ലാ നടപടി ക്രമങ്ങളും പൂര്‍ത്തിയാക്കി 30 ശതമാനം പണി പൂര്‍ത്തിയാക്കിയിട്ടാണ് 2016 ല്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരം വിട്ടത്. സ്വന്തമായി ഒരു പദ്ധതിയുമില്ലാത്ത ഇടതു സര്‍ക്കാരിന് യുഡിഎഫിന്റെ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ പോലും സാധിച്ചില്ല.

കേന്ദ്രചെലവില്‍ ദേശീയപാതയുടെ ഭാഗമായി ആലപ്പുഴ ബൈപാസ് നിര്‍മിക്കാനുള്ള ശ്രമം അനന്തമായി നീണ്ടപ്പോഴാണ് ബേപാസിന്റെ ചെലവ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ 50:50 ആയി വഹിക്കാമെന്ന സുപ്രധാന തീരുമാനം 2013 ആഗസ്റ്റ് 31ന് എടുത്തത്. തുടര്‍ന്ന് നാലു ദശാബ്ദത്തിലധികം നിര്‍ജീവമായി കിടന്ന കൊല്ലം, ആലപ്പുഴ ബൈപാസുകള്‍ക്ക് ജീവന്‍ കിട്ടി. ഇന്ത്യയില്‍ ആദ്യമായാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തുല്യമായി തുക വിനിയോഗിച്ച് ഒരു പദ്ധതി നടപ്പാക്കിയത്. ഇത് രാജ്യത്ത് പുതിയ വികസന മാതൃക സൃഷ്ടിച്ചു. ബീച്ചിനു മുകളിലൂടെ പോകുന്ന എലവേറ്റഡ് ഹൈവേ എന്ന പ്രത്യേകതയും ആലപ്പുഴ ബൈപാസിനുണ്ട്.

സംസ്ഥാന വിഹിതമായി കൊല്ലത്തിന് 352 കോടിയും ആലപ്പുഴയ്ക്ക് 348.43 കോടിയും അനുവദിച്ച് 2015 ഫെബ്രുവരി 11 ന് ഉത്തരവിറക്കി. 2015 മാര്‍ച്ച് 16ന് നിര്‍മാണം ആരംഭിച്ചു. 30 മാസത്തിനകം പണിപൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ടു. പക്ഷെ മൂന്നര വര്‍ഷം വൈകിയാണ് ഇപ്പോല്‍ പൂര്‍ത്തിയായത്.

ആലപ്പുവ ബൈപാസ് നിര്‍മാമത്തില്‍ കെ സി വേണുഗോപാല്‍ എംപി നിര്‍ണായക പങ്കുവഹിച്ചു. 50:50 എന്ന ആശയം മുന്നോട്ടു വച്ചത് അദേഹമായിരുന്നു. കോല്ലം ബൈപാസും 50:50 മാതൃകയിലാണ് നിര്‍മിച്ചത്. എംപിമാരായ എന്‍ കെ പ്രേമചന്ദ്രനും എന്‍ പീതാംബര കുറുപ്പും കൊല്ലത്തിനു വേണ്ടി പ്രയത്‌നിച്ചവരാണെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.

pathram desk 2:
Leave a Comment