അമ്മ തൂങ്ങി മരിച്ച നിലയില്‍, മകന്റെ മൃതദേഹം കിണറ്റിലും സംഭവത്തില്‍ ദുരൂഹത

ഇരിങ്ങാലക്കുട: വേളൂക്കര പഞ്ചായത്തിലെ കല്ലംകുന്നില്‍ അമ്മയേയും മകനേയും ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കരുവാപ്പടി കാവുങ്ങല്‍ വീട്ടില്‍ ജയകൃഷ്ണന്റെ ഭാര്യ ചക്കമ്പത്ത് രാജി(54), ഇളയ മകന്‍ വിജയ് കൃഷ്ണ (26) എന്നിവരെയാണ് കല്ലംകുന്നിലുള്ള രാജിയുടെ അമ്മവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പഞ്ചായത്തിലെ 17-ാം വാര്‍ഡിലെ കരുവാപ്പടിയിലാണ് ജയകൃഷ്ണനും രാജിയും രണ്ടാണ്‍മക്കളും താമസിക്കുന്നത്.

അങ്കമാലിയില്‍ സെക്യുരിറ്റി ജീവനക്കാരനായ ജയകൃഷ്ണന്‍ കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞെത്തിയപ്പോഴാണു വീട്ടില്‍ ആരുമില്ലെന്ന് മനസിലായത്. തുടര്‍ന്നു ഭാര്യയുടെ തറവാട്ടു വീട്ടിലെത്തി നടത്തിയ പരിശോധനയില്‍ മകന്‍ കിണറ്റില്‍ മരിച്ച നിലയില്‍ കിടക്കുന്നതു കണ്ടെത്തി. കിണറിനു സമീപത്തുനിന്ന് വിജയകൃഷ്ണയുടെ ബൈക്ക് കണ്ടെത്തിയിട്ടുണ്ട്. നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് വീടിനകത്ത് രാജിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. രാജിയുടെ കൈ ഞരമ്പുകള്‍ മുറിഞ്ഞു രക്തം വാര്‍ന്ന നിലയിലാണ്. മൃതദേഹത്തിന്റെ കാലുകള്‍ തറയില്‍ മുട്ടിയ നിലയിലായിരുന്നു. മൂത്ത മകന്‍ വിനയ് കൃഷ്ണയുടെ ഫോണ്‍ സ്വിച്ച് ഓഫ് ആയതിനാല്‍ ഇയാളെ ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ല.

വിജയ് കൃഷ്ണ (26) കാക്കനാട് ഇന്‍ഫോ പാര്‍ക്കിലാണ് ജോലി ചെയ്തിരുന്നത്. ചാലക്കുടി ഡിവൈ.എസ്.പി. സി.ആര്‍. സന്തോഷ്, ഇരിങ്ങാലക്കുട സി.ഐ. എം.ജെ. ജിജോ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ പി. വെങ്കിട്ടരാമന്‍, ഉദ്യോഗസ്ഥരായ ജോജി വര്‍ഗീസ്, മോഹനന്‍, അന്‍സാര്‍, അനില്‍കുമാര്‍, വിനീഷ്, അഭിമന്യു, ബൈജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് മൃതദേഹം കിണറ്റില്‍നിന്ന് പുറത്തെടുത്തത്. ഫോറന്‍സിക് വകുപ്പിലെ സയന്റിഫിക്ക് ഓഫീസര്‍ ഷാലു ജോസ്, വിരലടയാള വിദഗ്ധ വിനിത വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘങ്ങളും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി.

pathram:
Leave a Comment