കോവിഡ്; എറണാകുളം ജില്ലയിൽ തയ്യാറായത് 8694 കിടക്കകൾ

എറണാകുളം : കോവിഡ് ബാധിച്ച കാറ്റഗറി എ വിഭാഗത്തിലുള്ള രോഗികൾക്കായി ജില്ലയിൽ 141 ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിലായി തയ്യാറായത് 8694 കിടക്കകൾ. ജില്ലയിലെ വിവിധ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലായാണ് ഈ 141 കേന്ദ്രങ്ങൾ.

നിലവിൽ 9 എഫ്.എൽ ടി. സി കളിൽ മാത്രമാണ് രോഗികളെ പ്രവേശിപ്പിച്ചിട്ടുള്ളത്. ഇതിൽ തൃക്കാക്കര കരുണാലയം, ചുണങ്ങംവേലി എസ്. ഡി കോൺവെന്റ, സമരിറ്റൻ എന്നിവ അന്തേവാസികൾക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് എഫ്. എൽ. ടി. സി കൾ ആക്കി മാറ്റിയിട്ടുള്ളവയാണ്. കരുണാലയത്തിൽ 42 പേർക്കുള്ള ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്. 40 പേരാണ് ഇവിടെ ഇപ്പോഴുള്ളത്. ചുണങ്ങംവേലി എസ്. ഡി കോൺവെന്റിൽ 32 പേർക്കുള്ള സൗകര്യമാണുള്ളത്. 11 പേരാണ് ഇവിടെ ചികിത്സയിൽ ഉള്ളത്. സമരിറ്റനിൽ 50 പേർക്കുള്ള സൗകര്യമുണ്ട്. ഇവിടെ ചികിത്സയിലുള്ളത് 37 പേരാണ്.
ഈ കേന്ദ്രങ്ങൾക്ക് പുറമെ അങ്കമാലി അഡ്‌ലക്സ്, സിയാൽ കൺവെൻഷൻ സെന്റർ, കളമശേരി രാജഗിരി, കീഴ്മാട് മോഡൽ റെസിഡെൻഷ്യൽ സ്കൂൾ, കളമശ്ശേരി നുവാൽസ്, പെരുമ്പാവൂർ ഇ. എം എസ് ടൗൺ ഹാൾ തുടങ്ങിയ സ്ഥലങ്ങളിൽ എഫ്. എൽ. ടി. സി കൾ പ്രവർത്തിക്കുന്നുണ്ട്.

അഡ്‌ലക്സിൽ 300 പേർക്കുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. 132 പേരാണ് ഇവിടെ ചികിത്സയിൽ ഉള്ളത്. സിയാലിലെ ആകെയുള്ള 250കിടക്കകളിൽ 145 ൽ രോഗികൾ ഉണ്ട്. നുവാൽസിൽ 150 പേർക്ക് സൗകര്യം ഒരുക്കിയിട്ടുണ്ട്. 135 പേരാണ് ചികിത്സക്കായി ഇവിടുള്ളത്. 158 പേർക്ക് സൗകര്യമുള്ള രാജഗിരിയിൽ 20 പേരും 100 പേർക്ക് സൗകര്യമുള്ള കീഴ്മാട് എം. ആർ. എസിൽ ആറ് പേരും ചികിത്സയിലുണ്ട്. 85 പേർക്ക് സൗകര്യമുള്ള പെരുമ്പാവൂർ ഇ. എം. എസ് ഹാളിൽ 53 പേർ ഇപ്പോൾ ചികിത്സയിലുണ്ട്.

ഈ 9 കേന്ദ്രങ്ങളിൽ ആകെ 1167 കിടക്കകൾ ആണുള്ളത്. 604 പേർക്ക് കൂടിയുള്ള ചികിത്സ സൗകര്യങ്ങൾ ഈ കേന്ദ്രങ്ങളിൽ ഉണ്ട്.
രോഗലക്ഷണങ്ങൾ ഇല്ലാത്തവരും നിസാര ലക്ഷണങ്ങൾ ഉള്ളവരുമാണ് കാറ്റഗറി എ വിഭാഗത്തിൽ പെടുന്നത്.

pathram desk 2:
Leave a Comment