പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പിഡിപ്പിച്ചു; രണ്ടരലക്ഷം ഫോണ്‍ കോളുകള്‍ പരിശോധിച്ച് പ്രതിയെ പിടിച്ച് പോലീസ്

കണ്ണൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ചു കര്‍ണാടകയിലേക്കു കടത്തി പീഡിപ്പിച്ച യുവാവിനെ വളപട്ടണം പൊലീസ് പിടികൂടി. മയ്യില്‍ കടൂര്‍ സ്വദേശി അഷിത്ത് പാലിനെ (20) ആണ് അറസ്റ്റ് ചെയ്തത്. 17 കാരിയായ പെണ്‍കുട്ടിയെ തലശ്ശേരിയില്‍ ക്വാറന്റീനിലാക്കി. യുവാവിനെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു കോടതിയില്‍ ഹാജരാക്കി ക്വാറന്റീന്‍ കേന്ദ്രത്തിലേക്കു റിമാന്‍ഡ് ചെയ്തു.

വളപട്ടണം ഇന്‍സ്‌പെക്ടര്‍ എം.കൃഷ്ണന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണു രണ്ടുപേരെയും കര്‍ണാടകയില്‍ കണ്ടെത്തിയത്. വളപട്ടണം സ്‌റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന വിദ്യാര്‍ഥിനിയെ 10 മാസം മുന്‍പ് തട്ടിക്കൊണ്ടു പോയതായി ബന്ധുക്കള്‍ പരാതി നല്‍കി. വളപട്ടണം പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍നിന്ന് പെണ്‍കുട്ടിയെ കാണാതായതുമുതല്‍ അന്വേഷണസംഘം അഷിത്തിനെ സംശയിച്ചു ചെന്നൈ, കോടമ്പാക്കം, ബെംഗളൂരു, പഴനി, ഗുരുവായൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ വിശദമായ അന്വേഷണം നടത്തിയിരുന്നു.

സൈബര്‍ സെല്ലിന്റെ സഹായത്തോടെ യുവാവിന്റെ ബന്ധുക്കളുടേതുള്‍പ്പെടെ രണ്ടരലക്ഷം ഫോണ്‍വിളികളാണ് അന്വേഷണസംഘം പരിശോധിച്ചത്. അഷിത്തിന്റെ പിതാവിനു വന്ന ഫോണ്‍വിളിയിലാണു സൂചന കിട്ടിയത്. പെണ്‍കുട്ടിയെ കൊണ്ട് തിരുപ്പതിയില്‍ ഒളിവില്‍ കഴിയുന്നതിനിടെ തിരുപ്പതി പൊലീസിന്റെ മറ്റൊരു കേസില്‍ അഷിത്ത് ജയിലിലായിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങി പെണ്‍കുട്ടിയെയും കൂട്ടി കര്‍ണാടകയിലെത്തി റബര്‍തോട്ടത്തില്‍ ജോലിയെടുത്ത് ഒളിവില്‍ കഴിയുകയായിരുന്നു.

അഷിത്തിന്റെ കുടുംബക്കാര്‍ പെണ്‍കുട്ടിയെ ഒളിവില്‍ പാര്‍പ്പിക്കുന്നതിന് കൂട്ടുനിന്നതായി അന്വേഷണസംഘത്തിനു സൂചന ലഭിച്ചിട്ടുണ്ട്. വിവിധയിടങ്ങളില്‍ ഒളിച്ചു താമസിക്കാന്‍ യുവാവിനെ സഹായിച്ചവര്‍ക്കെതിരെയും കേസെടുക്കുമെന്നു പൊലീസ് അറിയിച്ചു.

follow us pathramonline

pathram:
Leave a Comment