കമാന്‍ഡിങ് ഓഫിസര്‍ കൊല്ലപ്പെട്ടെന്ന് ഒടുവില്‍ ചൈനയുടെ വെളിപ്പെടുത്തല്‍

കിഴക്കൻ ലഡാക്കിലെ ഗൽവാനിൽ കഴിഞ്ഞ തിങ്കളാഴ്ച രാത്രിയുണ്ടായ സംഘട്ടനത്തിൽ ചൈനീസ് സൈന്യമായ പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ) കമാൻഡിങ് ഓഫിസർ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ചൈന. ഇന്ത്യ – ചൈന അതിർത്തിയിൽ കഴിഞ്ഞ ആഴ്ച നടത്തിയ സൈനികതല ചർച്ചയിലാണ് ഇക്കാര്യം അറിയിച്ചതെന്നാണ് സൂചന. തിങ്കളാഴ്ച, ലഫ്. ജനറൽ തലത്തിലുള്ള യോഗം നടക്കുന്നതിനിടയിലാണ് വാർത്ത പുറത്തുവരുന്നത്. അതിർത്തിയിൽ ചൈനയുടെ ഭാഗത്തുള്ള മോൾഡോയിലെ മീറ്റിങ് പോയിന്റിലാണു യോഗം നടക്കുന്നത്.

എന്നാൽ സംഘട്ടനത്തിൽ ആകെ എത്ര സൈനികർ കൊല്ലപ്പെട്ടെന്ന് വ്യക്തമാക്കിയിട്ടില്ല. ഗൽവാനിൽ നടന്ന ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികരാണ് വീരമൃത്യു വരിച്ചത്. നിരവധി ജവാന്മാർക്ക് പരുക്കേൽക്കുകയും െചയ്തു. 40ഓളം ചൈനീസ് സൈനികർ കൊല്ലപ്പെടുകയോ പരുക്കേൽക്കുകയോ ചെയ്തിട്ടുണ്ടെന്നാണ് വിവരമെങ്കിലും ഇതു ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

കൊല്ലപ്പെട്ട ചൈനീസ് സൈനികരുടെ എണ്ണം പുറത്തുവിടാത്തത് ഇന്ത്യന്‍ സര്‍ക്കാരിന് സമ്മര്‍ദ്ദം ഉണ്ടാകാതിരിക്കാനാണെന്നാണ് ചൈനീസ് സർക്കാരിന്റെ മുഖപത്രമായ ഗ്ലോബല്‍ ടൈംസ് ട്വീറ്റ് ചെയ്തു. 20ൽ കുറഞ്ഞ സംഖ്യയാണ് ചൈന പുറത്തുവിടുന്നതെങ്കിൽ ഇന്ത്യയ്ക്ക് സമ്മർദ്ദമേറും. ഇന്ത്യയെക്കാൾ കൂടുതൽ സൈനികരെ ചൈനയ്ക്ക് നഷ്ടപ്പെട്ടെന്നു കാണിച്ച് ദേശീയവാദികളെ തൃപ്തിപ്പെടുത്താനാണ് ഇന്ത്യയുടെ ശ്രമമെന്നും ഗ്ലോബല്‍ ടൈംസ് ആരോപിച്ചു.

pathram:
Leave a Comment