രാജകുമാരി എന്നും റാണി എന്നും പറഞ്ഞതില്‍ എന്താണ് തെറ്റ്..? ശൈലജക്കെതിരായ പ്രസ്താവന മാധ്യമങ്ങള്‍ വളച്ചൊടിച്ചു; വിശദീകരണവുമായി മുല്ലപ്പള്ളി

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ. ശൈലജക്കെതിരായ പ്രസ്താവനയില്‍ വിശദീകരണവുമായി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. മാധ്യമങ്ങള്‍ തന്റെ പ്രസ്താവന വളച്ചൊടിക്കുകയായിരുന്നു പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുന്നു. പ്രസംഗത്തിന്റെ ഒരു ഭാഗം മാത്രം അടര്‍ത്തിയെടുത്ത് വിവാദമുണ്ടാക്കുകയാണ് മാധ്യമങ്ങള്‍ ചെയ്തത്.

തുല്യതക്ക് വേണ്ടി പോരാട്ടം നടത്തുന്നയാളാണ് ഞാന്‍. രാജകുമാരി എന്നും റാണി എന്നും പറഞ്ഞതില്‍ എന്താണ് തെറ്റ് എന്നും അദ്ദേഹം ചോദിച്ചു. സത്യത്തിന്റെ പാതയില്‍ മാത്രമേ സഞ്ചരിച്ചിട്ടുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ലിനി മരിച്ച സമയത്ത് താനാണ് ലിനിയുടെ ഭര്‍ത്താവ് സജീഷിനെ ആദ്യം വിളിച്ചത്. അത് അദ്ദേഹം മാറ്റിപ്പറയുന്നെങ്കില്‍ പറയട്ടെ എന്നും മുല്ലപ്പള്ളി പറഞ്ഞു.

‘നിപ്പ രാജകുമാരി’ക്ക് ശേഷം ‘കോവിഡ് റാണി’യാകാന്‍ മന്ത്രി ശ്രമിക്കുന്നുവെന്നായിരുന്നു മുല്ലപ്പള്ളിയുടെ പരാമര്‍ശം. കോഴിക്കോട് നിപ്പ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്‌ബോള്‍ ഗസ്റ്റ് റോളില്‍ ഇടയ്ക്ക് വന്നു പോവുകയായിരുന്നു കെ കെ ശൈ ലജ എന്നും മുല്ലപ്പള്ളി ആരോപിച്ചിരുന്നു. നിപ്പയെ പ്രതിരോധിച്ചതിന്റെ അനുമോദനം യഥാര്‍ത്ഥത്തില്‍ അര്‍ഹിക്കുന്നത് ആരോഗ്യ പ്രവര്‍ത്തകരാണെന്നും മുല്ലപ്പള്ളി പറഞ്ഞിരുന്നു.

തുടര്‍ന്ന് മുല്ലപ്പള്ളിക്കെതിരേ ലിനിയുടെ ഭര്‍ത്താവ് രംഗത്തെത്തുകയുണ്ടായി. കോഴിക്കോട് നിപ പടര്‍ന്നുപിടിച്ചപ്പോള്‍ തിരിഞ്ഞ് നോക്കുക പോലും ചെയ്യാതിരുന്ന ആളാണ് അന്ന് വടകര എം.പിയായിരുന്ന മുല്ലപ്പള്ളിയെന്ന് സജീഷ് പറഞ്ഞു. ലിനയുടെ മരണ ശേഷവും തങ്ങളെ വിളിക്കുക പോലും ചെയ്തില്ല. നിപ പ്രതിരോധ സമയത്ത് ഗസ്റ്റ് റോളില്‍ പോലും ഇല്ലാതിരുന്ന ആളാണ് മുല്ലപ്പള്ളിയെന്നും സജീഷ് കൂട്ടിച്ചേര്‍ത്തു.

പിന്നാലെ മുല്ലപ്പള്ളി ലിനിയുടെ ഭര്‍ത്താവിനെ വിളിച്ചിരുന്നു എന്ന വാദവുമായി കോണ്‍ഗ്രസ് നേതാവ് രംഗത്തെത്തി.
ലിനിയുടെ ഭര്‍ത്താവ് സജീഷിന്റെ ആരോപണം നിഷേധിച്ചുകൊണ്ട് കോണ്‍ഗ്രസ് നേതാവും പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ജിതേഷ് മുതുകാട് രംഗത്തെത്തി. ‘എന്റെ ഫോണില്‍ നിന്നാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍ സജീഷിനെ വിളിച്ചത്. ഞാനാണ് ഫോണ്‍ മുല്ലപ്പള്ളിക്ക് കൈമാറിയത്.’ അന്നത്തെ മാനസികാവസ്ഥയില്‍ സജീഷ് ഓര്‍ക്കാതിരിക്കുകയാണെങ്കില്‍ താന്‍ കുറ്റപ്പെടുത്തുന്നില്ലെന്നും ജിതേഷ് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ലിനി സിസ്റ്റര്‍ ലോകത്തിന്റെ നെറുകയിലാണ്, പ്രിയപ്പെട്ട സജീഷ് ആ ആത്മാവിനെ വേദനിപ്പിക്കരുത്.
വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്നു. നിപ്പയെ പ്രതിരോധിച്ചതും കൊറോണയേ പ്രതിരോധിക്കുന്നതും ഡോക്ട്ടര്‍മാരും നഴ്‌സുമാരും മറ്റു ആരോഗ്യപ്രവര്‍ത്തകരും തന്നെയാണ്. അതില്‍ ഒരു രാഷ്ട്രീപാര്‍ട്ടിക്കും നേതാക്കന്മാര്‍ക്കും ക്രഡിറ്റെടുക്കാനുള്ള അര്‍ഹതയില്ല.

രോഗത്തേയും രോഗിയേയും നേരിട്ട് പ്രതിരോധിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് തന്നെയാണ് ആദരവും അംഗീകാരവും ലഭിക്കേണ്ടത്. അതിനിടയില്‍ ചുളുവില്‍ ക്രഡിറ്റ് നേടാന്‍ ശ്രമിക്കുന്ന നന്മ മരത്തിന്റെ പ്രതിരൂപങ്ങളെ തുറന്നു കാണിക്കുക മാത്രമാണ് മുല്ലപ്പള്ളി ചെയ്തിട്ടുള്ളതെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നുണ്ട്. ഒരു മന്ത്രി, ഒരു ജനപ്രതിനിധി ചെയ്യേണ്ട പ്രവര്‍ത്തനങ്ങള്‍ ഇന്നും ഇന്നലെയും ചെയ്തിട്ടില്ല, ചെയ്യുന്നില്ല എന്നതാണ് സത്യം. നിപ്പരോഗംമൂലം മരണമടഞ്ഞ സിസ്റ്റര്‍ ലിനിയുടെ മരണം ഒരര്‍ത്ഥത്തില്‍ ആഘോഷമാക്കുകയായിരുന്നു കേരളത്തിലെ സി.പി.എമ്മെന്നും ജിതേഷ് ആരോപിച്ചു.

follow us: PATHRAM ONLINE IN DAILY HUNT

pathram:
Leave a Comment