വീട്ടമ്മയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കസ്റ്റഡിയില്‍

കോട്ടയം : താഴത്തങ്ങാടി പാറപ്പാടത്ത് വീട്ടമ്മയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസില്‍ കാറുമായി കടന്ന കുമരകം സ്വദേശി പൊലീസ് കസ്റ്റഡിയില്‍. യുവാവിനെ രഹസ്യകേന്ദ്രത്തില്‍ ചോദ്യം ചെയ്തു വരികയാണെന്നാണ് വിവരം. ഇയാള്‍ക്ക് കൊലപാതകം നടന്ന വീടുമായി ബന്ധമുണ്ട്. മരിച്ച വീട്ടമ്മയുമായി ബന്ധപ്പെട്ട് പണമിടപാട് ഉണ്ടായിരുന്നു. കറന്റ് ഇല്ലാതിരുന്നതിനാലാണ് ഷോക്കടിപ്പിച്ച് കൊല്ലാനുള്ള പ്രതിയുടെ നീക്കം പൊളിഞ്ഞത്. ഗ്യാസ് സിലിണ്ടര്‍ തുറന്നിട്ടെങ്കിലും കത്തിക്കാന്‍ കഴിഞ്ഞില്ല.

പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് സൂചന. സംഘത്തില്‍ കൂടുതല്‍ പേരുണ്ടോയെന്നറിയാന്‍ യുവാവിനെ വിശദമായി ചോദ്യം ചെയ്യുകയാണെന്നാണ് വിവരം. കൊല്ലപ്പെട്ട ഷീബ സാലിയും ഭര്‍ത്താവുമായി അടുപ്പമുള്ളയാളാണ് പിടിയിലായത്. കൊലയ്ക്കു ശേഷം കടന്നുകളയുമ്പോള്‍ ചെങ്ങളത്തെ പെട്രോള്‍ പമ്പില്‍ യുവാവെത്തുന്ന ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചതാണ് നിര്‍ണായകമായത്. ദൃശ്യം പരിശോധിച്ച് പെട്രോള്‍ പമ്പ് ജീവനക്കാരെ ചോദ്യം ചെയ്തതാണ് നിര്‍ണായകമായത്.

കൊല്ലപ്പെട്ട ഷീബ സാലിക്കും ഭര്‍ത്താവിനും പലരുമായും സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ടു നിലനിന്നിരുന്ന തര്‍ക്കമാണു കൊലപാതകത്തിലേക്കു നയിച്ചതെന്ന് പ്രാഥമിക അന്വേഷണത്തില്‍ തന്നെ വ്യക്തമായിരുന്നു. മുറിയിലുണ്ടായിരുന്ന ടീപോയ് ഉപയോഗിച്ചാണ് ഇരുവരെയും തലയ്ക്കടിച്ചു വീഴ്ത്തിയത്. ശരീരത്തില്‍ വൈദ്യുതി കമ്പികള്‍ ചുറ്റിയെങ്കിലും ഷോക്കടിപ്പിച്ചതിന്റേയും തെളിവുകളില്ല. കവര്‍ച്ചാ ശ്രമമെന്ന് വരുത്തി തീര്‍ത്ത് അന്വേഷണം വഴിതെറ്റിക്കാനാണു കാറും സ്വര്‍ണവും കവര്‍ന്നതെന്നും കരുതുന്നു.
Follow us _ pathram online

pathram:
Leave a Comment