ഇനിയും നിയന്ത്രണം കടുപ്പിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി

5,679 സാപിംളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 4,448 എണ്ണം നെഗറ്റീവാണ്. ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ദിവസമാണിത്. ഇതിലേറെയും കാസര്‍കോടാണ്. ആ ജില്ലയില്‍ ഇനിയും നിയന്ത്രണം കടുപ്പിക്കേണ്ടി വരും. സ്ഥിതി ഗൗരവകരമാണ്. ഏത് സാഹചര്യം നേരിടാനും നാം തയ്യാറായാലേ മതിയാവൂ.

സംസ്ഥാനത്തെ മിക്കജില്ലകളിലും കോവിഡ് 19 റിപ്പോര്‍ട്ട് ചെയ്തപ്പെട്ടപ്പോള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യാതിരുന്ന ആശ്വാസത്തിലായിരുന്നു കൊല്ലം ജില്ലക്കാര്‍. എന്നാല്‍ ആ ആശ്വാസം ഇപ്പോള്‍ നഷ്ടപ്പെട്ടിരിക്കുന്നു. കൊല്ലത്ത് ഇതാദ്യമായാണ് കൊറോണ സ്ഥിരീകരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 164 ആയി. 112 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ഇന്ന് മാത്രം 39 പേര്‍ക്ക് കൊവിഡ് വൈറസ് സ്ഥിരീകരിച്ചു. ഇതില്‍ കാസര്‍കോട് ജില്ലയില്‍ മാത്രം 34 കേസുണ്ട്. കണ്ണൂരില്‍ രണ്ടുപേര്‍ക്കും തൃശ്ശൂര്‍, കോഴിക്കോട്, കൊല്ലം എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കുമാണ് വെള്ളിയാഴ്ച കൊറോണ സ്ഥിരീകരിച്ചത്. ഇന്ന് നല്ല ദിവസമേ അല്ലെന്ന് പറഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് വാര്‍ത്താ സമ്മേളനം ആരംഭിച്ചത്. സ്ഥിതി കൂടുതല്‍ ഗൗരവരമാണെന്ന തിരിച്ചറിവ് എല്ലാവര്‍ക്കും വേണമെന്നും പിണറായി വിജയന്‍ പറഞ്ഞു.

പുതുതായി കണ്ടെത്തിയ രോഗികള്‍ നിരവധി പേരുമായി സമ്പര്‍ക്കം ഉള്ളവരാണ്. അതുകൊണ്ട് തന്നെ അവരുടെ പേര് പരസ്യമായി പറയേണ്ട സ്ഥിതിയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

രോഗലക്ഷണങ്ങള്‍ വന്നവര്‍ നിരീക്ഷണത്തില്‍ കഴിയുകയും പിന്നീട് സാംപിള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയക്കുകയും ചെയ്യുകയാണ് പതിവ്. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ രോഗം സ്ഥിരീകരിച്ച പലരും കാര്യമായി സമൂഹത്തില്‍ ഇടപെട്ട സ്ഥിതിയുണ്ട്. കഴിഞ്ഞ ദിവസം തൊടുപുഴയില്‍ രോഗം സ്ഥിരീകരിച്ച പൊതുപ്രവര്‍ത്തകന്‍ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരേയും മൂന്നാര്‍ മുതല്‍ ഷൊളായാര്‍ വരേയും സഞ്ചരിച്ചിട്ടുണ്ട്.

സ്‌കൂളുകള്‍. പൊതുസ്ഥാപനങ്ങള്‍ നിയമസഭാ മന്ദിരം തുടങ്ങി വലിയ വലിയ സ്ഥാപനങ്ങള്‍ അദ്ദേഹം സന്ദര്‍ശിച്ചിട്ടുണ്ട്. അടുത്ത് ഇടപഴകിയവരില്‍ ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും ഉണ്ട്. എല്ലാവരും വളരെ ജാഗ്രത പാലിക്കേണ്ട സന്ദര്‍ഭത്തില്‍ ഒരു പൊതുപ്രവര്‍ത്തകന്‍ ഇങ്ങനെയാണോ പെരുമാറേണ്ടതെന്ന് ചിന്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

pathram:
Leave a Comment