നടിയെ ആക്രമിച്ച കേസ്; കുഞ്ചാക്കോ ബോബന് അറസ്റ്റ് വാറന്റ്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ കുഞ്ചാക്കോ ബോബന് അറസ്റ്റ് വാറന്റ്. സാക്ഷിവിചാരണയ്ക്ക് ഹാജരാകാത്തതിനെ തുടര്‍ന്നാണ് വാറന്റ് പുറപ്പെടുവിച്ചത്. വെള്ളിയാഴ്ച സാക്ഷി വിസ്താരത്തിന് ഹാജരാകാന്‍ കുഞ്ചാക്കോ ബോബന് സമന്‍സ് നല്‍കിയിരുന്നു. എന്നാല്‍ സമന്‍സ് കൈപ്പറ്റുകയോ അവധി അപേക്ഷ നല്‍കുകയോ ചെയ്തില്ല. ഇതിനെ തുടര്‍ന്നാണ് അഡീഷണല്‍ സെഷന്‍സ് ജഡ്ജ് ഹണി എം. വര്‍ഗീസ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.

സ്‌റ്റേഷന്‍ ജാമ്യം നല്‍കാവുന്ന വാറന്റാണ് നല്‍കിയിരിക്കുന്നത്. അടുത്ത മാസം 4 ന് കുഞ്ചാക്കോ ബോബന്‍ ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.ഹൗ ഓള്‍ഡ് ആര്‍ യു എന്ന സിനിമയില്‍ ആക്രമിക്കപ്പെട്ട നടിയെയും അഭിനയിപ്പിക്കുവാന്‍ ആദ്യം തീരുമാനിച്ചിരുന്നു. എന്നാല്‍ പിന്നീട് അവരെ ഒഴിവാക്കി. നടിയെ ഒഴിവാക്കണമെന്ന് ദിലീപ് തന്നോട് ആവശ്യപ്പെട്ടിരുന്നതായി കുഞ്ചാക്കോ ബോബന്‍ നേരത്തെ പോലീസിന് മൊഴി നല്‍കിയിരുന്നു.

മാത്രമല്ല നിരവധി സ്‌റ്റേജ് ഷോകളില്‍ ദിലീപിനും ആക്രമിക്കപ്പെട്ട നടിക്കും ഒപ്പം കുഞ്ചാക്കോ ബോബന്‍ പങ്കെടുത്തിട്ടുണ്ട്. ഇവര്‍ തമ്മിലുള്ള ആദ്യ കാല സൗഹൃദവും പിന്നീട് അഭിപ്രായ വ്യത്യാസവും നേരിട്ട് അറിയാവുന്ന ആളാണ് കുഞ്ചാക്കോ ബോബന്‍. അതിനാല്‍ കേസിലെ നിര്‍ണ്ണായക സാക്ഷികളില്‍ ഒരാളായിട്ടാണ് കുഞ്ചാക്കോ ബോബനെ പ്രോസിക്യൂഷന്‍ അവതരിപ്പിക്കുന്നത്.

pathram:
Leave a Comment