സിഗരറ്റില്‍ ലഹരി മരുന്ന് നല്‍കി വിദ്യാര്‍ഥിനിയെ മൂന്നുവര്‍ഷത്തോളം ലൈംഗികമായി പീഡിപ്പിച്ചു

മുക്കം: സിഗരറ്റില്‍ ലഹരി മരുന്ന് നല്‍കി വിദ്യാര്‍ഥിനിയെ മൂന്നുവര്‍ഷത്തോളം ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ പോക്‌സോ നിയമപ്രകാരം മുക്കം പൊലിസ് അറസ്റ്റ് ചെയ്തു. കൊടിയത്തൂര്‍ ചെറുവാടിയിലെ സി.ടി അഷ്‌റഫിനെയാണ് പൊലിസ് കസ്റ്റഡിയിലെടുത്തത്. കുന്നമംഗലത്തെ സ്വാശ്രയ എന്‍ജിനീയറിങ് കോളജില്‍ ഓട്ടോമൊബൈല്‍ വിദ്യാര്‍ഥിയാണ് അഷ്റഫ്.

എന്‍ ഐ ടി പരിസരത്തെ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ അഷ്റഫ് സിഗരറ്റില്‍ കഞ്ചാവ് ചേര്‍ത്ത് നല്‍കി മയക്കിയ ശേഷം മൂന്ന് വര്‍ഷമായി പീഡിപ്പിക്കുകയായിരുന്നെന്നാണ് പരാതി. സ്‌കൂളിന്റെ ബാത്‌റൂമില്‍ വച്ച് പുകവലിക്കുന്നതായി സംശയം തോന്നിയ വിദ്യാര്‍ഥികള്‍ അധ്യാപകരെ അറിയിക്കുകയും അധ്യാപകരെത്തി പരിശോധിച്ചപ്പോള്‍ പെണ്‍കുട്ടിയെ പിടികൂടുകയുമായിരുന്നു. ഇതിനെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ രക്ഷിതാക്കളെ വിളിച്ചു വരുത്തുകയും പൊലിസില്‍ പരാതി നല്‍കുകയും ചെയ്തു.

പെണ്‍കുട്ടിയോട് കൂടുതല്‍ സംസാരിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. അഷ്‌റഫാണ് സിഗരറ്റും കഞ്ചാവും അടക്കമുള്ള ലഹരി വസ്തുക്കള്‍ സ്ഥിരമായി എത്തിച്ചു നല്‍കുന്നതെന്നും ഇയാള്‍ തന്നെ മൂന്ന് വര്‍ഷമായി പീഡിപ്പിക്കുകയായിരുന്നുവെന്നും പെണ്‍കുട്ടി മൊഴി നല്‍കി.

പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റ്. കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തിലെ വിവിധ ഭാഗങ്ങള്‍, എന്‍.ഐ.ടി പരിസരം എന്നിവ കേന്ദ്രീകരിച്ച് നടക്കുന്ന ലഹരി വില്‍പനയിലെ പ്രധാന കണ്ണിയാണ് അഷ്‌റഫെന്ന് പൊലീസ് പറയുന്നു. സബ് ഇന്‍സ്‌പെക്ടര്‍ സാജിദ്, എ.സി.പി ഒ ശ്രീജേഷ്, ഡ്രൈവര്‍ വിജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

pathram:
Leave a Comment