വിദ്യാര്‍ഥിനികളെ നഗ്നരാക്കി പരിശോധന; ഹോസ്റ്റല്‍ വാര്‍ഡന്മാരെ പിരിച്ചുവിട്ടു

ഹോസ്റ്റലിലെ ശുചിമുറിയില്‍ ഉപയോഗിച്ച സാനിറ്ററി നാപ്കിന്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് വിദ്യാര്‍ത്ഥിനികളെ നഗ്‌നരാക്കി പരിശോധന നടത്തിയ സംഭവത്തില്‍ ഹോസ്റ്റല്‍ വാര്‍ഡന്മാരടക്കം നാല് പേരെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തെത്തുടര്‍ന്നാണ് നടപടി.

പഞ്ചാബിലെ ബത്തീന്ദ യൂണിവേഴ്സിറ്റിയിലെ ഹോസ്റ്റലിലാണ് രണ്ട് ദിവസം മുമ്പ് പ്രതിഷേധത്തിനിടയായ സംഭവം നടന്നത്. ഹോസ്റ്റലിന്റെ ശുചിമുറിയില്‍ ഉപയോഗിച്ച നാപ്കിന്‍ അലക്ഷ്യമായി ഉപേക്ഷിച്ചത് ആരാണെന്നറിയാന്‍ വിദ്യാര്‍ത്ഥിനികളെ നഗ്‌നരാക്കി പരിശോധിക്കുകയായിരുന്നു. രണ്ട് ഹോസ്റ്റല്‍ വാര്‍ഡന്മാരും രണ്ട് സുരക്ഷാജീവനക്കാരും ചേര്‍ന്നായിരുന്നു പരിശോധന.

തുടര്‍ന്ന് പ്രതിഷേധവുമായി വിദ്യാര്‍ത്ഥിനികള്‍ രംഗത്തെത്തുകയായിരുന്നു. കുറ്റക്കാരായ ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ശക്തമായ പ്രതിഷേധമാണ് ഇവരുടെ ഭാഗത്ത് നിന്നുണ്ടായത്. സംഭവം ആദ്യം നിഷേധിച്ചെങ്കിലും വിദ്യാര്‍ത്ഥിനികളെ അനുനയിപ്പിക്കാന്‍ ജീവനക്കാരെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്യാന്‍ യൂണിവേഴ്സിറ്റി അധികൃതര്‍ നിര്‍ബന്ധിതരായി. അന്വേഷണത്തിനൊടുവിലാണ് ഇപ്പോള്‍ നാല് പേരെയും പിരിച്ചുവിട്ടുകൊണ്ട് ഉത്തരവിറക്കിയിരിക്കുന്നത്.

pathram:
Leave a Comment