കന്യാസ്ത്രീയെ ആദ്യം പീഡിപ്പിച്ചത് സഹോദരിയുടെ കുഞ്ഞിന്റെ ആദ്യ കുര്‍ബാനയ്ക്ക് എത്തിയപ്പോള്‍…!!! ബിഷപ്പിനെതിരേ വെളിപ്പെടുത്തലുമായി സിസ്റ്റര്‍ അനുപമ

കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ കന്യാസ്ത്രീയെ ആദ്യം പീഡിപ്പിച്ചത് പരാതിക്കാരിയുടെ സഹോദരിയുടെ മകന്റെ ആദ്യ കുര്‍ബാനയ്ക്ക് എത്തിയപ്പോഴാണെന്ന വെളിപ്പെടുത്തലുമായി സിസ്റ്റര്‍ അനുപമ. 2014 മേയ് അഞ്ചിന് കുറവിലങ്ങാട് മിഷണറീസ് ഒഫ് ജീസസ് കോണ്‍വെന്റിലെ 20ാം നമ്പര്‍ മുറിയിലായിരുന്നു പീഡനം.

അന്ന് മഠത്തിലെത്തിയ ഫ്രാങ്കോയെ സ്വീകരിച്ച ശേഷം വീട്ടിലേക്ക് പോകാനായിരുന്നു കന്യാസ്ത്രീയുടെ തീരുമാനം. എന്നാല്‍, നാളത്തെ ചടങ്ങില്‍ ഒരുമിച്ചു പോകാമെന്ന് പറഞ്ഞ് ഫ്രാങ്കോ സിസ്റ്ററിനെ നിര്‍ബന്ധപൂര്‍വ്വം അവിടെ താമസിപ്പിച്ച് പീഡനത്തിന് ഇരയാക്കുകയായിരുന്നു.

പിറ്റേന്ന് കാലടിയിലെ ഒരു പള്ളിയില്‍ നടന്ന കുര്‍ബാനയില്‍ പങ്കെടുക്കാനായി കന്യാസ്ത്രീ ഫ്രാങ്കോയ്ക്കൊപ്പം കാറില്‍ കയറുമ്പോള്‍ കരച്ചിലായിരുന്നു. പള്ളിയില്‍ വച്ച് ബന്ധുക്കള്‍ കാരണം ചോദിച്ചപ്പോള്‍ പനിയും ജലദോഷവുമാണെന്ന് പറഞ്ഞ് ഒഴിഞ്ഞു. സിസ്റ്ററിന് സ്ഥിരമായി ജലദോഷമുള്ളതിനാല്‍ എല്ലാവരും വിശ്വസിച്ചു. പിന്നീട് ഫ്രാങ്കോ പലതവണ ഭീഷണിപ്പെടുത്തി സിസ്റ്ററെ പീഡിപ്പിക്കുകയായിരുന്നുവെന്നും അനുപമ പറഞ്ഞു.

പിന്നീട് സിസ്റ്റര്‍ എപ്പോഴും യാത്രകളില്‍ ഒരാളെ കൂടെ കൂട്ടിയിരുന്നു. പീഡനത്തെ പറ്റി സഭയ്ക്ക് പരാതി നല്‍കിയതിന് സിസ്റ്ററും താനും ക്ഷമ പറയണമെന്ന് ഫ്രാങ്കോ ആവശ്യപ്പെട്ടിരുന്നു. അതിന് തയ്യാറാകാതിരുന്നതോടെ ഞങ്ങളിരുവരും ആത്മഹത്യ ചെയ്യാന്‍ സാദ്ധ്യതയുണ്ടെന്ന് പറഞ്ഞ് പൊലീസില്‍ പരാതി നല്‍കി. പിന്നീട് ഫ്രാങ്കോ സമ്മര്‍ദ്ദം ചെലുത്താത്തതിനാല്‍ പൊലീസ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തില്ലെന്നും അനുപമ വെളിപ്പെടുത്തി.

ഞങ്ങളുടെ സമരം സഭയ്ക്കെതിരായല്ല. സഭയില്‍ നിന്ന് നീതി ലഭിച്ചിരുന്നുവെങ്കില്‍ ഞങ്ങള്‍ സമരത്തിനിറങ്ങില്ലായിരുന്നു. പരാതിയില്‍ നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് തെരുവിലേക്ക് ഇറങ്ങിയതെന്നും സിസ്റ്റര്‍ അനുപമ പറഞ്ഞു. ഫ്രാങ്കോയുടെ മാനസിക-ശാരീരിക പീഡനങ്ങളില്‍ 20 കന്യാസ്ത്രികളാണ് തിരുവസ്ത്രം ഉപേക്ഷിച്ചത്. അവര്‍ ഇപ്പോള്‍ കുടംബജീവിതം നയിക്കുന്നതിനാലാണ് അതിനെ കുറിച്ച് കൂടുതല്‍ പറയാത്തത്. സഭയില്‍ നിന്ന് പുറത്തുപോകുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടില്ല. മനസ്സ് മടുത്ത് പുറത്തുപോകേണ്ടി വന്നാല്‍ ഭയമില്ല. നടപടികള്‍ വരുമ്പോള്‍ എന്തുവേണമെന്ന് തീരുമാനിക്കുമെന്നും സിസ്റ്റര്‍ അനുപമ പറഞ്ഞു

pathram desk 1:
Leave a Comment