കേരള ബ്ലാസ്‌റ്റേഴ്‌സിനെ സച്ചിന്‍ കൈയ്യൊഴിഞ്ഞു? പൂര്‍ണ്ണ ഉടമസ്ഥാവകാശം ഇനി ലുലു ഗ്രൂപ്പിന്

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ കേരള ബ്ലാസ്റ്റേഴ്സിന്റെ മുഴുവന്‍ ഷെയറുകളും മലയാളിയായ എം.എ യൂസഫലിയുടെ ഉടമസ്ഥതയിലുള ലുലു ഗ്രൂപ്പ് സ്വന്തമാക്കി. ഹൈദരാബാദ് ആസ്ഥാനമായുള്ള പി.വി.സി ഗ്രൂപ്പിന്റെ 80 ശതമാനം ഓഹരികളും സച്ചിന്റെ ഉടമസ്ഥതയിലുള്ള 20 ശതമാനം ഓഹരികളുമാണ് ലുലു ഗ്രൂപ്പ് സ്വന്തമാക്കിയത്.

ഇതോടെ ക്രിക്കറ്റ് ഇതിഹാസം സച്ചിന് കേരള ബ്ലാസ്റ്റേഴ്സില്‍ ഉണ്ടായിരുന്നു ഉടമസ്ഥാവകാശം നഷ്ട്ടമാകും. അതേസമയം സാമ്പത്തികമായി മികച്ചു നില്‍ക്കുന്ന ലുലു ഗ്രൂപ്പിനെ ഉടമസ്ഥരായി ലഭിക്കുന്നത് സ്റ്റേഡിയം പോലുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാവി പരിപാടികള്‍ക്ക് മികച്ച ഉണര്‍വ് നല്‍കും. എന്നാല്‍ ടീം ഏറ്റെടുക്കുന്ന കാര്യം ലുലു ഗ്രൂപ്പ് ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

ഈ വര്‍ഷത്തേക്കുള്ള കളിക്കാരെ സ്വന്തമാക്കിയത് കൊണ്ട് തന്നെ ഈ സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രകടനത്തെ ഉടമസ്ഥരുടെ മാറ്റം ബാധിക്കില്ലെന്നാണ് ആരാധകരുടെ പ്രതീക്ഷ.

സാമ്പത്തിക ക്രമക്കേടുകളെ തുടര്‍ന്ന് പി.വി.സി ഗ്രൂപ്പ് സി.ഇ.ഒ പ്രകാശ് പോട്ലൂരിക്കെതിരെ കോടതി 30 കോടിരൂപ പിഴ ചുമത്തിയതിനെ തുടര്‍ന്നാണ് ടീം വില്‍ക്കാന്‍ തിരുമാനിച്ചത്. കഴിഞ്ഞ സീസണില്‍ സച്ചിന്‍ മാത്രമാണ് ഉടമയായി രംഗത്തുണ്ടായിരുന്നത്.

പി.വി.സി ഗ്രൂപ്പ് ഓഹരികള്‍ വില്‍ക്കാന്‍ തീരുമാനിച്ചതോടെ ടീമിന്റെ സഹഉടമകളായി തെലുങ്കുനടന്‍മാരായ ചിരഞ്ജിവി, നാഗാര്‍ജുന,പിവിസി ഗ്രൂപ്പ് സച്ചിന്‍ എന്നിവരുടെ സംയുക്ത ഉടമസ്ഥതയിലായിരുന്നു ടീം.

രണ്ടു തവണ ഐ.എസ്.എല്‍ ഫൈനലിസ്റ്റുകളായ കേരളാ ബ്ലാസ്റ്റേഴ്സിന് കേരളത്തിനകത്തും പുറത്തും നിരവധി ആരാധകര്‍ ആണുള്ളത്. മികച്ച ആരാധക പിന്തുണയും ടീമിന്റെ പ്രകടനവും കാരണം ടീമുമായി ഏറെ അടുത്തിട്ടുള്ള സച്ചിന്‍ ടിം ഉടമസ്ഥ സ്ഥാനം ഒഴിയുന്നതിനെ സംബന്ധിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.

pathram desk 1:
Leave a Comment