ജലനിരപ്പ് കുറയുന്നില്ല; ഇടുക്കിയില്‍ ഒരു ഷട്ടര്‍ കൂടി ഉയര്‍ത്തും; വെള്ളം തുറന്നുവിടുന്നത് ഇരട്ടിയാകും

ചെറുതോണി: ഇടുക്കി ചെറുതോണി ഡാമില്‍ നിന്നു ഇന്നു രാവിലെ ഏഴുമണി മുതല്‍ ഇരട്ടി വെള്ളം തുറന്നുവിടും. രാവിലെ ഏഴ് മണി മുതല്‍ 100 ക്യുമെക്‌സ് വെള്ളമായിരിക്കും തുറന്നുവിടുക. കനത്ത മഴയും ശക്തമായ നീരൊഴുക്കും തുടരുന്ന സാഹചര്യത്തിലാണ് ഇതെന്ന് ഇടുക്കി ജില്ലാ കലക്ടര്‍ അറിയിച്ചു. സെക്കന്റില്‍ ഒരു ലക്ഷം ലിറ്റര്‍ ജലമാകും ഡാമില്‍ നിന്നു പുറത്തെത്തുക. അണക്കെട്ടിലേക്കുള്ള നീഴൊഴുക്കു തുടരുന്ന സാഹചര്യത്തില്‍ കെഎസ്ഇബി അതീവ ജാഗ്രതാ നിര്‍ദേശം (റെഡ് അലര്‍ട്ട്) പുറപ്പടുവിച്ചു. അര്‍ധരാത്രിക്ക് 2400.38 അടിയായിരുന്നു ഡാമിലെ ജലനിരപ്പ്. ഇന്ന് രാവിലെ ആറിന് ജലനിരപ്പ് 2400.94 അടിയായി.

ചെറുതോണി അണക്കെട്ടിന്റെ താഴെയുള്ളവരും പെരിയാറിന്റെ ഇരുകരകളിലുള്ളവരും അതീവ ജാഗ്രത പുലര്‍ത്തണമെന്നു നിര്‍ദേശമുണ്ട്. വ്യാഴാഴ്ച വൈകിട്ട് 4.30ന് ട്രയല്‍ റണ്‍ അവസാനിപ്പിക്കുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ നീരൊഴുക്കു തുടരുന്നതിനാല്‍ രാത്രിയിലും ട്രയല്‍ റണ്‍ തുടര്‍ന്നു. ജലനിരപ്പ് 2399.04 അടിയിലെത്തിയപ്പോഴാണ് ഇന്നലെ ഉച്ചയ്ക്ക് 12.31 ന് ട്രയല്‍ റണ്‍ ആരംഭിച്ചത്. മൂന്നാമത്തെ ഷട്ടര്‍ 50 സെന്റിമീറ്റര്‍ ഉയര്‍ത്തി സെക്കന്‍ഡില്‍ 50 ഘനമീറ്റര്‍ ജലം വീതമാണ് ഒഴുക്കിവിട്ടത്. 2403 അടിയാണ് അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി. 26 വര്‍ഷങ്ങള്‍ക്കുശേഷമാണ് ഇടുക്കി– ചെറുതോണി അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നത്.

ഇടുക്കി പദ്ധതിയില്‍ മൂന്ന് അണക്കെട്ടുകളാണുള്ളത്. ഇടുക്കി ആര്‍ച്ച് ഡാം, ചെറുതോണി ഡാം, കുളമാവ് ഡാം. വെള്ളം പുറത്തേക്കുവിടാന്‍ ക്രമീകരണമുള്ളത് ചെറുതോണി അണക്കെട്ടില്‍ മാത്രം.

pathram:
Leave a Comment