സഡന്‍ ആക്ഷന്‍…! അടിമപ്പണി വിവാദത്തില്‍ എഡിജിപി സുധേഷ് കുമാര്‍ തെറിച്ചു; പകരം ചുമതല നല്‍കേണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ്

തിരുവനന്തപുരം: പൊലീസുകാരെകൊണ്ട് അടിമപ്പണി എടുപ്പിക്കുന്നുവെന്നും മോശമായി പെരുമാറുന്നുവെന്നുമുള്ള ആരോപണങ്ങള്‍ ഉയര്‍ന്നതോടെ എഡിജിപി സുധേഷ് കുമാറിനെ സായുധസേന ബറ്റാലിയന്‍ മേധാവി സ്ഥാനത്തുനിന്ന് മാറ്റി്. അതേസമയം ഇദ്ദേഹത്തിന് പുതിയ നിയമനം നല്‍കിയിട്ടില്ല. സുധേഷ് കുമാറിന് പുതിയ പദവി നല്‍കേണ്ടെന്നു നിര്‍ദേശിച്ചതായി മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. ഹെഡ്ക്വാര്‍ട്ടേഴ്‌സ് എഡിജിപി എസ്.ആനന്ദകൃഷ്ണന്‍ എസ്എപിയുടെ പുതിയ മേധാവിയാകും.

അതിനിടെ, എഡിജിപിയുടെ വീട്ടില്‍ അടിമപ്പണി പതിവാണെന്നു രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ടു നല്‍കി. ജീവനക്കാരെ വീട്ടുവേല ചെയ്യിക്കുന്നത് എഡിജിപിയുടെ അറിവോടെയാണ്. ഇതിനു തയാറാകാതിരുന്ന 12 ക്യാംപ് ഫോളോവര്‍മാരെ പിരിച്ചുവിട്ടു. ഭാര്യയും മകളും ബന്ധുക്കളും ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്യുന്നു. ഒരു ബന്ധു തിരുവനന്തപുരത്തുനിന്ന് കണ്ണൂര്‍ക്കു പോയത് സര്‍ക്കാര്‍ വാഹനത്തിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സുധേഷ് കുമാറിനു സ്ഥാനംപോയത് ഡിജിപിക്ക് ഇതുസംബന്ധിച്ച റിപ്പോര്‍ട്ടു ലഭിച്ചതിനുശേഷമാണെന്നാണു വിവരം.

എഡിജിപി സുധേഷ്‌കുമാര്‍ ജീവനക്കാരെ അടിമപ്പണി എടുപ്പിക്കുന്നതിനൊപ്പം ഔദ്യോഗിക വാഹനം ദുരുപയോഗിക്കുന്നതിനുമുള്ള തെളിവും നേരത്തെ പുറത്തായിരുന്നു. സ്വകാര്യ ആവശ്യങ്ങള്‍ക്കായി എഡിജിപിയുടെ ഭാര്യയും മകളും ഉപയോഗിച്ചത് ഔദ്യോഗിക വാഹനമാണെന്നതിന് സ്ഥിരീകരണം ലഭിച്ചു. കെ.എല്‍. 1 എബി
–1736 എന്ന നമ്പരിലുള്ള ഔദ്യോഗിക വാഹനത്തിലാണ് മകള്‍ പോയതെന്ന് എഫ്‌ഐആറില്‍ പറയുന്നു.

അതേസമയം സുധേഷ് കുമാറിന്റെ മകള്‍ പൊലീസ് െ്രെഡവര്‍ ഗവാസ്‌കറെ മര്‍ദിച്ചെന്ന് വ്യക്തമാക്കി മെഡിക്കല്‍ കോളജിലെ പരിശോധനാ റിപ്പോര്‍ട്ട് പുറത്തുവന്നു. കഴുത്തിന് പിന്നിലുള്ള നട്ടെല്ലിലെ കശേരുക്കള്‍ക്ക് ക്ഷതമേറ്റെന്ന് മെഡിക്കല്‍ രേഖകള്‍ വ്യക്തമാക്കുന്നു.ഇത് പരിഗണിക്കാതെയാണ് എഡിജിപിയുടെ മകളുടെ പരാതിയില്‍ െ്രെഡവറെയും പ്രതിയാക്കിയത്.

pathram:
Leave a Comment