പിണറായി കൂട്ടക്കൊലപാതകത്തില്‍ സൗമ്യയുടെ കാമുകന്‍മാര്‍ക്ക് പങ്കെന്ന് സൂചന

തലശ്ശേരി: പിണറായിയില്‍ മാതാപിതാക്കളെയും മകളെയും കൊലപ്പെടുത്തിയ കേസില്‍ പ്രതി വണ്ണത്താം വീട്ടില്‍ സൗമ്യയെ വീണ്ടും പൊലീസ് കസ്റ്റഡിയില്‍ വിട്ടു. മകള്‍ ഐശ്വര്യയുടെ കൊലപാതക കേസിലാണ് ഈ മാസം 11വരെ വിട്ടു നല്‍കിയത്. തലശ്ശേരി സി.ഐ കെ.ഇ.പ്രേമചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് കസ്റ്റഡിയിലെടുത്തത്.

ഐശ്വര്യയുടെ കൊലപാതകത്തില്‍ സൗമ്യയുടെ കാമുകന്‍മാര്‍ക്ക് ആര്‍ക്കെങ്കിലും പങ്കുണ്ടോ എന്നറിയാനാണ് കസ്റ്റഡിയില്‍ വീണ്ടും ചോദ്യം ചെയ്യുന്നത്. കൊലപാതകത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നാണ് സൗമ്യ ഇതുവരെ പൊലീസിനോട് പറഞ്ഞിരിക്കുന്നത്. എന്നാല്‍ സൗമ്യയുടെ മൊഴി വിശ്വസനീയമല്ലെന്നാണ് പൊലിസിന്റെ നിലപാട്.

മാതാപിതാക്കളായ കമലയെയും(65) കുഞ്ഞിക്കണ്ണനെയും(80) കൊലപ്പെടുത്തിയ കേസില്‍ കണ്ണൂര്‍ വനിതാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ് സൗമ്യ. കോടതിയുടെ അനുമതിയോടെ സി.ഐയും സംഘവും ജയിലിലെത്തി സൗമ്യയെ കസ്റ്റഡിയിലെടുത്തു. മാതാപിതാക്കളെയും മകളെയും കൊലപ്പെടുത്തിയത് രണ്ട് വ്യത്യസ്ത കേസുകളായാണ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

pathram desk 2:
Leave a Comment