ചെങ്ങന്നൂരില്‍ മാണിയുടെ വോട്ട് വേണമെന്ന് സജി ചെറിയാന്‍,വേണ്ടന്ന് കാനം:ഇടത്മുന്നണിയില്‍ ചേരിപോര്

ചെങ്ങന്നൂര്‍: കേരള കോണ്‍ഗ്രസിന്റെ വോട്ട് സ്വീകരിക്കുമെന്ന് ചെങ്ങന്നൂരിലെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍. നൂറ് ശതമാനം വിജയപ്രതീക്ഷയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വോട്ടെടെുപ്പ് തീയതി പ്രഖ്യാപിച്ച പശ്ചാതലത്തിലാണ് സജി ചെറിയാന്റെ പ്രതികരണം വന്നിരിക്കുന്നത്. കേരള കോണ്‍ഗ്രസിന്റെ വോട്ട് സ്വീകരിക്കുമെന്ന ഇടതുപക്ഷ സ്ഥാനാര്‍ത്ഥി സജി ചെറിയാന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്ത് വന്നു. ചെങ്ങന്നൂരില്‍ മാണിയുടെ സഹായം വേണ്ടെന്ന് അദ്ദേഹം പറഞ്ഞു. മുമ്പ് ചെങ്ങന്നൂരില്‍ മത്സരിച്ച് വിജയിച്ചത് കേരള കോണ്‍ഗ്രസിന്റെ സഹായമില്ലാതെയാണ് എന്നുള്ള തന്റെ വാദം വീണ്ടും കാനം ആവര്‍ത്തിച്ചു.

ചെങ്ങന്നൂരില്‍ മാണിയെ ഒപ്പം നിര്‍ത്താനുള്ള നീക്കം സിപിഎം തുടക്കംമുതല്‍ തുടങ്ങിയിരുന്നു. മാണിയുമായി ഒരു സഹകരണവും വേണ്ടെന്ന സിപിഐയുടെ കടുംപിടുത്തത്തെ കേന്ദ്ര നേതാക്കളെ ഉള്‍പ്പെടുത്തി ചര്‍ച്ച ചെയ്ത് മയപ്പെടുത്താന്‍ സിപിഎമ്മിന് കഴിഞ്ഞിരുന്നു. തങ്ങള്‍ നില്‍ക്കുന്നിടത്താകും വിജയം എന്നാണ് കെ.എം മാണിയുടെ അവകാശവാദം.

ഉപതെരഞ്ഞെടുപ്പ് സര്‍ക്കാരിന് എതിരെയുള്ള ജനവിധിയാകുമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി. വിജയകുമാര്‍ പറഞ്ഞു. മണ്ഡലത്തില്‍ വിജയം ഉറപ്പിച്ചെന്ന് ബിജെപി സ്ഥാനാര്‍ത്ഥി പി.എസ് ശ്രീധരന്‍പിള്ള പറഞ്ഞു.മെയ് 28നാണ് തെരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ 31ന് നടക്കുമെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. എല്‍ഡിഎഫ് എംഎല്‍എ കെ.കെ രാമചന്ദ്രന്‍ നായര്‍ മരണമടഞ്ഞതോടെയാണ് ചെങ്ങന്നൂരില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

pathram desk 2:
Leave a Comment