ഒടുവില്‍ അതു സംഭവിച്ചു; മാണിയെ ക്ഷണിച്ച് കുമ്മനം

തിരുവനന്തപുരം: കെ.എം.മാണിയെ എന്‍ഡിഎയിലേക്ക് സ്വാഗതം ചെയ്ത് കുമ്മനം രാജശേഖരന്‍. എന്‍ഡിഎ നയപരിപാടികളും വീക്ഷണവും അംഗീകരിക്കുന്ന ആര്‍ക്കും മുന്നണിയിലേക്ക് വരാം. എല്ലാവരുടെ മുന്നിലും മുന്നണിയുടെ വാതില്‍ തുറന്നിട്ടിരിക്കുകയാണ്. മാണി അനുകൂലമായി പ്രതികരിച്ചാല്‍ ഘടക കക്ഷികള്‍ യോഗം ചേര്‍ന്ന് തീരുമാനമെടുക്കുമെന്നും കുമ്മനം പറഞ്ഞു. ബിഡിജെഎസുമായുള്ള തര്‍ക്കം ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പിന് മുമ്പ് അവസാനിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം ബിജെപി നേതാക്കള്‍ കെ.എം.മാണിയുമായി ചര്‍ച്ച നടത്തിയിരുന്നു. ഇന്ന് കേരള കോണ്‍ഗ്രസിന്റെ സ്റ്റിയറിങ് കമ്മിറ്റി നടക്കാനിരിക്കെയായിരുന്നു സന്ദര്‍ശനം. പി.കെ.കൃഷ്ണദാസ് ഉള്‍പ്പെടെയുള്ള നേതാക്കളാണ് മാണിയുടെ പാലായിലെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തിയത്.
ബിജെപി നേതാവ് വി. മുരളീധരന്‍ മാണിയുടെ കാര്യത്തില്‍ കുമ്മനം പ്രതികരിക്കുമെന്ന് പ്രസ്താവിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കുമ്മനത്തിന്റെ സ്വാഗതം ചെയ്യല്‍. തെരഞ്ഞെടുപ്പില്‍ കള്ളന്‍മാരുടെയും കൊലപാതകികളുടെയും വോട്ട് തേടുന്നതില്‍ തെറ്റില്ലെന്നും ബി.ജെ.പി നേതാവ് വി.മുരളീധരന്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ ആരുടെതായാലും വോട്ട് സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ ശ്രീധരന്‍ പിള്ളയും കുമ്മനം രാജശേഖരനുമടങ്ങുന്ന സംഘം കെ എം മാണിയെ വസതിയിലെത്തി സന്ദര്‍ശിച്ചതിന് പിന്നാലെയാണ് മുരളീധരന്റെ പ്രസ്താവന. മാണി അഴിമതിക്കാരനാണോയെന്ന് ബി.ജെ.പി സംസ്ഥാന പ്രസഡിന്റ് പറയുമെന്നും മുരളീധരന്‍ വ്യക്തമാക്കി. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മാണിയുടെ പിന്തുണ അഭ്യര്‍ത്ഥിച്ചായിരുന്നു സന്ദര്‍ശനം. ഇതിനെ പരിഹസിച്ചാണ് ഇപ്പോള്‍ വി. മുരളീധരന്‍ രംഗത്തെത്തിയത്.

pathram:
Leave a Comment