സഫീര്‍ വധം രാഷ്ട്രീയമല്ലെന്നു വരുത്താന്‍ സിപിഐ ശ്രമിക്കുന്നു, മുന്‍ നിലപാടില്‍ മലക്കം മറിഞ്ഞ് പിതാവ് സിറാജുദ്ദീന്‍

മണ്ണാര്‍ക്കാട്: യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ സഫീറിന്റെ വധത്തില്‍ രാഷ്ട്രീയമില്ലെന്ന മുന്‍ നിലപാടു തിരുത്തി സഫീറിന്റെ പിതാവ് സിറാജുദ്ദീന്‍. സഫീറിനെ കൊലപ്പെടുത്തിയത് രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണെന്ന് സിറാജുദ്ദീന്‍ പറഞ്ഞു. അത് അങ്ങനെയല്ലെന്നു വരുത്തിത്തീര്‍ക്കാന്‍ സിപിഐ ശ്രമിക്കുകയാണെന്നും സിറാജുദ്ദീന്‍ ആരോപിച്ചു.സഫീറിനെ കൊന്നത് സിപിഐയുടെ ഗുണ്ടകളാണെന്ന് സിറാജുദ്ദീന്‍ പറഞ്ഞു. കുന്തിപ്പുഴ മത്സ്യമാര്‍ക്കറ്റ് നിലനിര്‍ത്താന്‍ കൗണ്‍സിലര്‍ എന്ന നിലയില്‍ താന്‍ ഇടപെട്ടിരുന്നു. ഈ വിഷയമാണ് മകന്റെ വധത്തിലേക്കു നയിച്ചത്. രാഷ്ട്രീയ പകപോക്കലാണ് നടന്നതെന്ന് സിറാജുദ്ദീന്‍ ആരോപിച്ചു.

കൊലപാതകത്തില്‍ രാഷ്ട്രീയ ലക്ഷ്യം ഇല്ലെന്ന് സിറാജൂദ്ദീന്‍ രാവിലെ മാധ്യമങ്ങളോടു പറഞ്ഞത് വലിയ ചര്‍ച്ചയായിരുന്നു. സഫീറിന്റെ വധത്തെ രാഷ്ട്രീയ കൊലപാതകമായി കാണണ്ടേതില്ലെന്നാണ് അദ്ദേഹം രാവിലെ പറഞ്ഞത്. കളിയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിന് കാരണം. പൊലീസ് അന്വേഷണത്തില്‍ വിശ്വാസമുണ്ടെന്നും പിതാവ് സിറാജുദ്ദീന്‍ വ്യക്തമാക്കിയിരുന്നു.പ്രതികളും സഫീറും തമ്മില്‍ മുമ്പും വഴക്കുകള്‍ ഉണ്ടായിട്ടുണ്ട്. പള്ളി കമ്മിറ്റി ഇടപെട്ടാണ് തര്‍ക്കം പരിഹരിച്ചിരുന്നത്. നേരത്തെ അവര്‍ ലീഗ് പ്രവര്‍ത്തകരായിരുന്നു. പിന്നീട് സിപിഎമ്മിലും സിപിഐയിലുമായി ചേരുകയായിരുന്നുവെന്നും സഫീറിന്റെ പിതാവ് പറഞ്ഞു. കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചനക്കാരെ കൂടി പിടികൂടണമെന്നും സിറാജുദ്ദീന്‍ ആവശ്യപ്പെട്ടു.

pathram desk 2:
Leave a Comment