നിസ്സഹകരണം തുടര്‍ന്ന് ശിവശങ്കര്‍; ‘ലോക്കറില്‍’ മൊഴി ആവര്‍ത്തിച്ച് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്

കൊച്ചി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്‌ അന്വേഷിക്കുന്ന വടക്കാഞ്ചേരി ലൈഫ് മിഷന്‍ കോഴ കേസില്‍ ചോദ്യം ചെയ്യലിനോട് നിസ്സഹകരിക്കുന്ന ശിവശങ്കറിനെ വെട്ടിലാക്കി ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പി. വേണുഗോപാലിന്റെ മൊഴി. ശിവശങ്കര്‍ പറഞ്ഞിട്ടാണ് ലോക്കര്‍ തുറന്നതെന്ന മൊഴി വേണുഗോപാല്‍ ആവര്‍ത്തിച്ചു. ഇരുവരേയും ഒപ്പമിരുത്തി പത്ത് മണിക്കൂര്‍ ചോദ്യം ചെയ്തു. അഞ്ച് ദിവസത്തെ കസ്റ്റഡിയില്‍ ലഭിച്ച ശിവശങ്കറിനെ വെള്ളിയാഴ്ചയും ഇ.ഡി. ചോദ്യം ചെയ്യും.

സ്വര്‍ണ്ണക്കടത്ത് കേസില്‍ നേരത്തെ ശിവശങ്കറിനെ ചോദ്യം ചെയ്തിരുന്നു. 2021-ല്‍ രജിസ്റ്റര്‍ ചെയ്ത ലൈഫ് മിഷന്‍ കോഴ ഇടപാടുമായി ചോദ്യം ചെയ്തപ്പോഴും ശിവശങ്കര്‍ പറഞ്ഞിട്ടാണ് ലോക്കര്‍ തുറന്നതെന്ന് വേണുഗോപാല്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍, ലോക്കറുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് കാര്യമായ പ്രതികരണങ്ങള്‍ക്ക് ശിവശങ്കര്‍ തയ്യാറായിരുന്നില്ല. ശിവശങ്കറിന്റെ ഭാഗത്തുനിന്ന് പൂര്‍ണ്ണമായ നിസ്സഹകരണമാണെന്ന് ഇ.ഡി. കോടതിയേയും അറിയിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് വേണുഗോപാലിനെ ലൈഫ് മിഷന്‍ കേസില്‍ ചോദ്യം ചെയ്തത്. ലോക്കറുമായി ബന്ധപ്പെട്ട ശിവശങ്കറിന്റെ മൗനം, ഇരുവരേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നതിലൂടെ പൊളിക്കുക എന്നതായിരുന്നു ഇ.ഡി. ലക്ഷ്യ. ശിവശങ്കറിന്റെ പൂര്‍ണ്ണ നിര്‍ദ്ദേശത്തിലാണ് ലോക്കര്‍ തുറന്നതെന്നാണ് വേണുഗോപാലിന്റെ മൊഴി. സ്വപ്‌നയുമായി ചേര്‍ന്ന് ലോക്കര്‍ തുറക്കണമെന്ന് ശിവശങ്കറാണ് നിര്‍ദ്ദേശിച്ചത്. എല്ലാ കാര്യങ്ങളും ശിവശങ്കര്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് നടത്തിയത്. സ്വപ്‌ന പണവുമായി വന്നപ്പോള്‍ ആദ്യഘട്ടത്തില്‍ ഇക്കാര്യങ്ങളെല്ലാം സംസാരിച്ചിരുന്നതായും വേണുഗോപാല്‍ മൊഴി നല്‍കി

pathram:
Leave a Comment