ധര്‍മരാജനെ പലതവണ വിളിച്ചു; കുഴല്‍പ്പണക്കേസില്‍ കെ. സുരേന്ദ്രന്റെ മകനിലേക്കും അന്വേഷണം

തൃശ്ശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ മകന്‍ ഹരികൃഷ്ണനിലേക്ക് അന്വേഷണം. അന്വേഷണ സംഘം ഹരികൃഷ്ണന്റെ മൊഴിയെടുക്കും.

കുഴല്‍പ്പണ കവര്‍ച്ചാ കേസിലെ പരാതിക്കാരന്‍ ധര്‍മരാജനും ഹരികൃഷ്ണനും ഫോണില്‍ പലവട്ടം ബന്ധപ്പെട്ടിരുന്നു എന്ന വിവരമാണ് അന്വേഷണസംഘത്തിന് ലഭിച്ചിരിക്കുന്നത്. അധികം താമസിയാതെ ഹരികൃഷ്ണന്റെ മൊഴിയെടുക്കുമെന്നാണ് വിവരം. കഴിഞ്ഞ ദിവസം സുരേന്ദ്രന്റെ സെക്രട്ടറിയെയും ഡ്രൈവറെയും ചോദ്യം ചെയ്തിരുന്നു. ധര്‍മരാജനുമായി കോന്നിയില്‍വെച്ച് ഹരികൃഷ്ണന്‍ കൂടിക്കാഴ്ച നടത്തിയെന്നും പോലീസിന് വിവരം ലഭിച്ചു.

ധര്‍മരാജന്‍ വലിയതോതിലുള്ള കുഴല്‍പ്പണ ഇടപാടിലെ കണ്ണിയാണ് എന്ന വിവരം നേരത്തെ തന്നെ അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ധര്‍മരാജനുമായി ആരൊക്കെ ബന്ധപ്പെട്ടു, പണ ഇടപാടുമായി ബന്ധപ്പെട്ട് ധര്‍മരാജനെ ആരൊക്കെ വിളിച്ചു എന്നുള്ള കാര്യങ്ങള്‍ പോലീസ് അന്വേഷിച്ചു.

ഇതില്‍നിന്നാണ് സുരേന്ദ്രന്റെ ഹരികൃഷ്ണന്റെ ഫോണില്‍നിന്ന് നിരവധി തവണ ധര്‍മരാജനെ വിളിച്ചതായി കണ്ടെത്തിയത്‌. ധര്‍മരാജനുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെ ഉള്‍പ്പെടെയുള്ള തെളിവുകള്‍ പോലീസിന്റെ പക്കലുണ്ടെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. ബി.ജെ.പിയെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്ന വിവരമാണ് ഇപ്പോള്‍ പുറത്തെത്തിയിരിക്കുന്നത്.

pathram:
Leave a Comment