ഓക്‌സ്ഫഡ് വാക്‌സീന്റെ അവസാന ഘട്ട പരീക്ഷണം അമേരിക്കയില്‍ ആരംഭിച്ചു

ഓക്‌സ്ഫഡ്സര്‍വകലാശാലയും ആസ്ട്ര സെനകയും ചേര്‍ന്ന് വികസിപ്പിക്കുന്ന കോവിഡ്19 പ്രതിരോധ വാക്‌സീന്‍ അമേരിക്കയില്‍ അവസാന ഘട്ട പരീക്ഷണങ്ങളിലേക്ക് കടന്നു. 18 വയസ്സിന് മുകളില്‍ പ്രായമുള്ള 30,000 വോളന്റിയര്‍മാരിലാണ് AZD1222 എന്ന വാക്‌സീന്‍ പരീക്ഷിക്കുക.

നാലാഴ്ചയുടെ ഇടവേളയില്‍ വോളന്റിയര്‍മാര്‍ക്ക് രണ്ട് ഡോസ് വാക്‌സീനുകള്‍ നല്‍കും. ജലദോഷ പനിയുണ്ടാക്കുന്ന അഡെനോവൈറസിന് ജനിതക പരിവര്‍ത്തനം വരുത്തിയാണ് ഓക്‌സ്ഫഡ് വാക്‌സീന്‍ വികസിപ്പിച്ചിരിക്കുന്നത്.

എത്രയും വേഗം കോവിഡ് വാക്‌സീന്‍ കണ്ടെത്തണമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സമ്മര്‍ദത്തിനിടെയാണ് അമേരിക്കയിലെ വാക്‌സീന്‍ പരീക്ഷണം നടക്കുന്നത്. ഒക്ടോബര്‍ ആദ്യത്തോട് കൂടി ഈ പരീക്ഷണങ്ങളുടെ പ്രാഥമിക ഡേറ്റ ലഭ്യമാകുമെന്ന് ഗവേഷകര്‍ കരുതുന്നു. അങ്ങനെയായാല്‍ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്‍പ് വാക്‌സീന്‍ ഉപയോഗത്തിന് അടിയന്തിര അനുമതി നല്‍കാനാണ് ട്രംപിന്റെ ശ്രമം.

മൊഡേര്‍ണ, ഫൈസര്‍ തുടങ്ങിയവയും തങ്ങളുടെ മൂന്നാം ഘട്ട വാക്‌സീന്‍ പരീക്ഷണത്തിനായി 30,000 ഓളം പേരെ എന്‍ റോള്‍ ചെയ്തിരുന്നു. ഓക്‌സ്ഫഡ് വാക്‌സീന്റെ വിവിധ ഘട്ടങ്ങളിലെ പരീക്ഷണം ഇന്ത്യ, ബ്രസീല്‍, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക അടക്കമുള്ള രാജ്യങ്ങളിലും പുരോഗമിക്കുന്നുണ്ട്. ജപ്പാന്‍, റഷ്യ എന്നിവിടങ്ങളിലും പരീക്ഷണം ഉടനെ ആരംഭിക്കുമെന്ന് ആസ്ട്ര സെനക്ക അറിയിച്ചു.

pathram desk 1:
Leave a Comment