സഹോദരിയോട് മോശമായി പെരുമാറി, അശ്ലീല വിഡിയോയെക്കുറിച്ച് സഹോദരി വീട്ടുകാരോട് പറയുമോ എന്ന ആശങ്കയും കൊലപാതകത്തലില്‍ എത്തിച്ചു

കാസര്‍കോട്: സ്വന്തം സ്വഭാവ രീതികളോട് വീട്ടുകാര്‍ അനിഷ്ടം പ്രകടിപ്പിച്ചതിനു വിഷം നല്‍കി സഹോദരിയെ കൊലപ്പെടുത്തിയെന്ന കേസില്‍ യുവാവ് അറസ്റ്റില്‍. മാതാപിതാക്കള്‍ ഉള്‍പ്പെടെ 3 പേര്‍ക്കാണ് ഐസ്‌ക്രീമില്‍ എലിവിഷം ചേര്‍ത്തു നല്‍കിയത്. ബളാല്‍ അരിങ്കല്ലിലെ ഓലിക്കല്‍ ബെന്നിയുടെ മകള്‍ ആന്‍മേരി മരിയയുടെ(16) മരണത്തില്‍ സഹോദരന്‍ ആല്‍ബിന്‍ ബെന്നിയെ(22) ആണ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 31ന് വീട്ടിലുണ്ടാക്കിയ ഐസ്‌ക്രീം ആല്‍ബിന്‍ ഒഴികെ മറ്റെല്ലാവരും കഴിച്ചു. തുടര്‍ന്ന് അവശനിലയിലായ ആന്‍ മരിയക്ക് മഞ്ഞപ്പിത്തമാണെന്നു കരുതി നാടന്‍ ചികിത്സ നല്‍കി. സ്ഥിതി ഗുരുതരമായപ്പോള്‍ 5ന് സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. ആന്‍ അന്നു തന്നെ മരിച്ചു. പിന്നാലെ ബെന്നിയെയും ബെസിയെയും ഛര്‍ദിയെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാക്കി.

പരിശോധനയില്‍ രക്തത്തില്‍ എലിവിഷത്തിന്റ അംശം കണ്ടെത്തി. അസ്വാസ്ഥ്യമുണ്ടെന്ന് അഭിനയിച്ച് എത്തിയ ആല്‍ബിന്റെ രക്തത്തില്‍ വിഷാംശം കണ്ടെത്തിയതുമില്ല. ആന്‍ മരിയയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും വിഷസാന്നിധ്യമാണ് മരണകാരണമായി ഉണ്ടായിരുന്നത്. തുടര്‍ന്ന് പൊലീസ് വീട്ടിലെത്തി ഐസ്‌ക്രീം ഉള്‍പ്പെടെയുള്ളവ ശേഖരിച്ച് പരിശോധന നടത്തി. പിന്നീടുള്ള പരിശോധനയിലാണ് ആല്‍ബിന്‍ അറസ്റ്റിലായത്.

ആഴ്ചകള്‍ക്ക് മുന്‍പ് കറിയില്‍ വിഷം ചേര്‍ത്തു നല്‍കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഐസ്‌ക്രീമില്‍ കലര്‍ത്തുകയായിരുന്നെന്നു പ്രതി പൊലീസിനോട് പറഞ്ഞു. പ്രണയവിവാഹം നടത്താന്‍ വേണ്ടി കൊല ചെയ്തതായാണ് പൊലീസ് പറയുന്നത്.

സഹോദരിയോട് മോശമായി പെരുമാറാന്‍ ശ്രമിച്ചതും അശ്ലീല വിഡിയോ കാണുന്നതും സഹോദരി വീട്ടുകാരോട് പറയുമോ എന്ന ആശങ്കയും പ്രതിക്കുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. തന്റെ സുഹൃത്തുക്കളെ വീട്ടുകാര്‍ക്കിഷ്ടമല്ലാത്തതും പ്രതിയെ ചൊടിപ്പിച്ചിരുന്നത്രേ

pathram:
Leave a Comment