ഈ കുടുംബത്തിന് ക്വാറന്റീനിൽ പോകാനേ നേരമുള്ളൂ; മൂന്നാം തവണയും ക്വാറന്റീനിൽ പോകാൻ വിധിക്കപ്പെട്ട ഒരു കുടുംബം

പൊന്നാനി; ഒന്നും രണ്ടുമല്ല, മൂന്നാം തവണയും ക്വാറന്റീനിൽ പോകാൻ വിധിക്കപ്പെട്ട ഒരു കുടുംബമുണ്ട് പൊന്നാനിയിൽ. പെരുന്നാൾ ദിനത്തിലും ഇൗശ്വരമംഗലത്തെ വാടക ക്വാർട്ടേഴ്സിൽ ക്വാറന്റീനിൽ കഴിയുകയാണ് 8 അംഗങ്ങളുള്ള കുടുംബം. എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോൾ ആശുപത്രിയിലെത്തിയവരുടെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടതിനാലാണ് ആദ്യം ക്വാറന്റീനിൽ കഴിയേണ്ടി വന്നത്.

അതിനു ശേഷം നഗരസഭയിൽ നടന്ന പരിശോധനയിൽ ബന്ധുവിന് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് വീണ്ടും ക്വാറന്റീനിൽ കഴിയേണ്ടി വന്നു. ഏറ്റവുമൊടുവിൽ കോവിഡ് മുക്തനായി വീട്ടിലെത്തിയ ബന്ധുവിന്റെ ഭാര്യയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ മൂന്നാം തവണയും ഈ കുടുംബം ക്വാറന്റീനിൽ കഴിയേണ്ടി വന്നിരിക്കുകയാണ്. നഗരസഭയിലെ പത്താം വാർഡ് വൊളന്റിയർമാരാണ് ഇവർക്ക് ആവശ്യമായ സാധനങ്ങൾ വീട്ടിലെത്തിക്കുന്നത്. ഈശ്വരമംഗലത്തുള്ള ബന്ധുവിനാണ് കോവിഡ് സ്ഥിരീകരിച്ചിരുന്നത്.

മ‍ഞ്ചേരിയിലെ ചികിത്സയ്ക്കു ശേഷം കോവിഡ് മുക്തനായി വീട്ടിലെത്തി 2 ദിവസം കഴിഞ്ഞാണ് ഇയാളുടെ ഭാര്യയുടെ കോവിഡ് പരിശോധനാ ഫലം വരുന്നത്. കോവിഡ് പോസിറ്റീവായതിനാൽ ഇവരെ മഞ്ചേരി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. ഇതോടെ ഇവരുമായി സമ്പർക്കത്തിലേർപ്പെട്ട ബന്ധുക്കളെല്ലാം ക്വാറന്റീനിൽ പോകേണ്ടി വന്നു. കോവിഡ് പരിശോധനാ ഫലം വൈകിയതാണ് കുഴപ്പങ്ങളുണ്ടാക്കിയതെന്നും പരാതിയുണ്ട്.

Follow us on pathram online latest news

pathram desk 2:
Leave a Comment