കൊലപാതക ശ്രമത്തിന് കഴിഞ്ഞയാഴ്ച പൊലീസില്‍ പരാതി നല്‍കിയിരുന്നു; മെറിനെതിരെ കേരളത്തില്‍ മോശം പ്രചാരണം, വേദനിപ്പിക്കുന്നു: സഹപ്രവര്‍ത്തക

കോറല്‍ സ്പ്രിങ്‌സ്: യുഎസിലെ മയാമിയില്‍ കുത്തേറ്റു മരിച്ച മലയാളി നഴ്‌സ് മെറിന്‍ ജോയി(28)യെ ഭർത്താവ് ഫിലിപ് മാത്യു (നെവിന്‍) പതിവായി ഭീഷണിപ്പെടുത്തിയിരുന്നുവെന്നു സഹപ്രവര്‍ത്തക മിനിമോൾ. മെറിന്റെ സഹോദരിയുടെ കുട്ടികള്‍ക്കു നേരെയും നേരത്തെ കത്തിവീശിയിട്ടുണ്ട്. കൊലപാതക ശ്രമത്തിന് കഴിഞ്ഞയാഴ്ച പൊലീസില്‍ പരാതി നല്‍കിയിരുന്നു. സമൂഹമാധ്യമങ്ങളില്‍ മെറിനെതിരെ കേരളത്തില്‍നിന്ന് മോശമായ പ്രതികരണം നടക്കുന്നത് വേദനിപ്പിക്കുന്നുവെന്നും മിനിമോൾ പറഞ്ഞു.

ശാരീരികമായും മാനസികവുമായും നെവിൻ മെറിനെ ആക്രമിച്ചിരുന്നു. മുൻപും മെറിനെതിരെ കൊലപാതക ശ്രമം ഉണ്ടായിട്ടുണ്ടെന്നും മിനിമോൾ പറഞ്ഞു. മെറിൻ മരിക്കും മുന്‍പ്, തന്നെ ആക്രമിച്ചതു ഭര്‍ത്താവ് ഫിലിപ് മാത്യു ആണെന്ന് പൊലീസിനോടു വെളിപ്പെടുത്തിയിരുന്നതായി പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ട് ചെയ്തിരുന്നു. ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ ആംബുലന്‍സില്‍വച്ചാണ് മെറിന്‍ തന്നെ ആക്രമിച്ചത് നെവിന്‍ ആണെന്നു പൊലീസിനെ അറിയിച്ചത്.

വ്യക്തിപരമായ സന്ദേശങ്ങളും ചിത്രങ്ങളും നെവിന്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നതില്‍ മെറിന്‍ ആശങ്ക അറിയിച്ചിരുന്നു. എന്നാല്‍ കുറ്റകൃത്യങ്ങളൊന്നും നടക്കാത്ത സാഹചര്യത്തില്‍ വിവാഹമോചന അറ്റോര്‍ണിയെ സമീപിക്കാനായിരുന്നു പൊലീസ് നിര്‍ദേശിച്ചത്.

pathram desk 1:
Leave a Comment