മാനസികസമ്മര്‍ദം ലഘൂകരിക്കാനാണ് സ്വപ്നയുടെ ഫ്‌ലാറ്റില്‍ പോയത്; വ്യക്തിജീവിതത്തില്‍ സംഭവിച്ച കാര്യങ്ങള്‍ വിഷമത്തോടെ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി ശിവശങ്കര്‍

തിരുവനന്തപുരം: ജോലിയുടെ ഭാഗമായുള്ള മാനസികസമ്മര്‍ദം ലഘൂകരിക്കാനാണ് സ്വപ്നയുടെ ഫ്‌ലാറ്റിലെ പാര്‍ട്ടികളില്‍ പങ്കെടുത്തിരുന്നതെന്നു മുന്‍ ഐടി സെക്രട്ടറി എം.ശിവശങ്കര്‍ എന്‍ഐഎയോട് വെളിപ്പെടുത്തി. ജോലി കഴിഞ്ഞു പലപ്പോഴും അര്‍ധരാത്രിയോടെയാണ് ഓഫിസില്‍ നിന്ന് ഇറങ്ങിയിരുന്നത്. ഇക്കാരണത്താലാണ് സെക്രട്ടേറിയറ്റിനടുത്ത് ഫ്‌ലാറ്റ് എടുത്തത്. സ്വര്‍ണം പിടികൂടിയ സമയത്ത് കസ്റ്റംസ് ഉദ്യോഗസ്ഥരുമായി ഫോണില്‍ ബന്ധപ്പെട്ടിട്ടില്ലെന്നും ശിവശങ്കര്‍ ഉദ്യോഗസ്ഥരോട് വ്യക്തമാക്കി.

സ്വപ്നയുടെ ഫ്‌ലാറ്റില്‍ സന്ദര്‍ശനം നടത്തുമ്പോള്‍ സ്വപ്നയുടെ ഭര്‍ത്താവും കുട്ടികളും അടുപ്പമുള്ളവരും ഉണ്ടായിരുന്നു. സ്വര്‍ണക്കടത്തുകാരുമായി ബന്ധമുള്ളവരാണെന്ന് മനസിലാക്കാന്‍ കഴിയാതെ പോയത് വീഴ്ചയാണെന്നും നിയമവിരുദ്ധമായ മറ്റൊരു പ്രവൃത്തിക്കും കൂട്ടുനിന്നിട്ടില്ലെന്നും ശിവശങ്കര്‍ എന്‍ഐഎ ഉ േദ്യാഗസ്ഥരോട് പറഞ്ഞു. സ്വപ്നയുമായുള്ള ബന്ധത്തെക്കുറിച്ച് ശിവശങ്കറിന്റെ വെളിപ്പെടുത്തലുകള്‍ തൃപ്തികരമാണെന്നാണ് എന്‍ഐഎ ഉദ്യോഗസ്ഥര്‍ പറയുന്നത്. കസ്റ്റംസിനു മുന്‍പു നല്‍കിയ മൊഴികളില്‍ ഉറച്ചു നിന്ന ശിവശങ്കര്‍ എന്‍ഐഎ ഉദ്യോഗസ്ഥരുടെ ചോദ്യങ്ങള്‍ക്കു കൃത്യമായ മറുപടി നല്‍കി.

ശിവശങ്കറിനെപോലെ ഉന്നതപദവിയിലിരിക്കുന്ന ആള്‍ എങ്ങനെ ഇത്തരം ക്രിമിനലുകളുടെ സംഘത്തിലെത്തിയെന്ന കാര്യമാണ് മുഖ്യമായും എന്‍ഐഎ ചോദിച്ചറിഞ്ഞത്. തന്നെ കേസില്‍ കുടുക്കാന്‍ നീക്കം നടക്കുന്നതായി പറഞ്ഞ ശിവശങ്കര്‍ വ്യക്തിജീവിതത്തില്‍ സംഭവിച്ച കാര്യങ്ങള്‍ ഉദ്യോഗസ്ഥരോട് വിഷമത്തോടെ വെളിപ്പെടുത്തി. മദ്യപാനം അടക്കമുള്ള ശീലങ്ങള്‍ പ്രതികള്‍ മുതലെടുത്തതായാണ് ശിവശങ്കര്‍ പറഞ്ഞത്.

ഇതുശരിയാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ബന്ധുവായതിനാലാണ് സ്വപ്നയുടെ ഫ്‌ലാറ്റില്‍ പോയിരുന്നത്. അവിടെ നടന്ന മദ്യസല്‍ക്കാരം ആസ്വദിച്ചതോടെ ഫ്‌ലാറ്റിലെ നിത്യസന്ദര്‍ശകനായി. സന്ദീപ് അടക്കമുള്ളവരെ പരിചയപ്പെടുന്നത് ഇത്തരം പാര്‍ട്ടികളിലൂടെയാണ്. ഉന്നതബന്ധം സ്ഥാപിക്കാനുള്ള പ്രതികളുടെ നീക്കത്തിന്റെ ഭാഗമായാണ് പാര്‍ട്ടികളെന്നു മനസിലാക്കാന്‍ സാധിച്ചില്ലെന്നും ശിവശങ്കര്‍ പറഞ്ഞു.

ബന്ധുവായതിനാലാണ് സെക്രട്ടേറിയറ്റിനടുത്ത് ഫ്‌ലാറ്റ് എടുത്തു നല്‍കാന്‍ സ്വപ്നയെ സഹായിച്ചത്. ഔദ്യോഗിക ജീവിതത്തില്‍ മറ്റു സഹായങ്ങള്‍ നല്‍കിയിട്ടില്ല. ശിവശങ്കര്‍ അന്വേഷണവുമായി നല്ലരീതിയില്‍ സഹകരിക്കുന്നുണ്ടെന്ന് എന്‍ഐഎ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

pathram:
Leave a Comment