മോഡിയുടെ ഇടപെടല്‍: റഫാല്‍ വിമാനങ്ങള്‍ കൃത്യസമയത്ത് ഇന്ത്യയില്‍ എത്തി

ഗുഡ്ഗാവ്: ആദ്യ റഫാല്‍ കരാറിലെ പ്രശ്നങ്ങള്‍ പരിഹരിച്ച് സമയബന്ധിതമായി പോര്‍വിമാനങ്ങള്‍ ഇന്ത്യയിലെത്തിക്കാന്‍ മുന്നിട്ടിറങ്ങിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് റിട്ട. എയര്‍മാര്‍ഷല്‍ രഘുനാഥ് നമ്പ്യാര്‍. ഫ്രാന്‍സില്‍നിന്നുള്ള 5 റഫാല്‍ വിമാനങ്ങള്‍ ഇന്ത്യയിലേക്കു യാത്ര തിരിച്ചതിനു പിന്നാലെയാണ് രഘുനാഥ് നമ്പ്യാരുടെ പ്രതികരണം. 126 റഫാല്‍ വിമാനങ്ങള്‍ വാങ്ങാനുള്ള നീക്കം എങ്ങുമെത്താതിരുന്ന സാഹചര്യത്തിലാണ് മോദി സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ശക്തവും കൃത്യവുമായ നടപടി ഉണ്ടായത്. അതു ഭാഗ്യമായി. അല്ലെങ്കില്‍ ഇപ്പോഴൊന്നും റഫാല്‍ പോര്‍വിമാനങ്ങള്‍ ഇന്ത്യയില്‍ എത്തുമായിരുന്നില്ലെന്നും റിട്ട. എയര്‍ മാര്‍ഷല്‍ പറഞ്ഞു

റഫാല്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകുന്നതോടെ ആകാശക്കരുത്തില്‍ പാക്കിസ്ഥാനും ചൈനയ്ക്കും കടുത്ത വെല്ലുവിളി ഉയര്‍ത്താന്‍ ഇന്ത്യക്കു കഴിയും. നിലവില്‍ ഏറ്റവും കരുത്തുറ്റ പോര്‍വിമാനമാണ് റഫാല്‍. പാക്കിസ്ഥാന്റെ പക്കലുള്ള എഫ്16, ജെഎഫ് 17 എന്നിവയുമായി താരതമ്യപ്പെടുത്തേണ്ട കാര്യം പോലുമില്ല. ചൈനീസ് വിമാനമായ ചെങ്ദു ജെ-20 ആയി താര്യതമ്യം ചെയ്യുമ്പോഴും റഫാല്‍ ഏറെ മുന്നിലാണെന്ന് നമ്പ്യാര്‍ പറഞ്ഞു. വ്യോമസേനയെ കൂടുതല്‍ കരുത്തുറ്റതാക്കാന്‍ 114 പോര്‍വിമാനങ്ങള്‍ കൂടി ആവശ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അടുത്തുതന്നെ വരാനിരിക്കുന്ന മാക്-1എ, സുഖോയ് 30, മിഗ് 29 എന്നിവയ്ക്കു പുറമേയാണിത്.

pathram:
Leave a Comment