സംസ്ഥാനത്ത് ഇന്ന് വീണ്ടും കോവിഡ് മരണം; ഇതോടെ ഇന്നത്തെ കോവിഡ് മരണം അഞ്ചായി

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നു വീണ്ടും കോവിഡ് മരണം. കോവിഡ് പൊസിറ്റീവായി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച കാന്‍സര്‍ ബാധിതന്‍ കോഴിക്കോട് കുറ്റിയാട് തളിയില്‍ ബഷീര്‍ (53) ആണ് വൈകിട്ട് 7.30ന് മരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ കീമോതെറപ്പി അടക്കമുള്ള ചികിത്സയിലായിരുന്ന ഇദ്ദേഹത്തെ കോവിഡ് പരിശോധനാഫലം പോസിറ്റീവായതിനെ തുടര്‍ന്ന് ഇന്നു രാവിലെയാണ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. ഇതോടെ സംസ്ഥാനത്ത് ഇന്നത്തെ കോവിഡ് മരണങ്ങള്‍ അഞ്ചായി.

കോട്ടയം ജില്ലയില്‍ ആദ്യ കോവിഡ് മരണവും ഇന്നായിരുന്നു. ഇന്നലെ ചികിത്സയ്ക്കായി മെഡിക്കല്‍ കോളജില്‍ എത്തിയ 80 കാരന്‍ മരിച്ചു. പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു. ചുങ്കം സ്വദേശിയാണ്. കോട്ടയത്ത് വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിരുന്നു. ട്രൂനാറ്റ് പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. വീണ്ടും പരിശോധനയ്ക്കായി സ്രവം ശേഖരിച്ചു.

കാസര്‍കോട്, പാലക്കാട്, കണ്ണൂര്‍ സ്വദേശികളാണ് നേരത്തെ മരിച്ചത്. പടന്നക്കാട് സ്വദേശിനി നബീസ(75)യാണ് കാസര്‍കോട് മരിച്ചത്. തിരുപ്പൂരില്‍ നിന്നും മകനൊപ്പം പയ്യലൂരിലെ വീട്ടിലെത്തി ക്വാറന്റീനില്‍ കഴിയവേ കോവിഡ് സ്ഥിരീകരിച്ച പയ്യലൂര്‍ ഗ്രാമത്തില്‍ കെ.പി.സുരേന്ദ്രന്റെ ഭാര്യ അഞ്ജലി (40) പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. വീട്ടില്‍ ക്വാറന്റീനില്‍ കഴിയുന്നതിനിടെ വീണു അവശ നിലയിലായ ഇവരെ ഞായറാഴ്ച ആശുപത്രിയില്‍ എത്തിച്ചു നടത്തിയ പരിശോധനയിലാണു കോവിഡ് സ്ഥിരീകരിക്കുന്നത്.

കടുത്ത പ്രമേഹമുണ്ടായിരുന്ന വീട്ടമ്മ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ശനിയാഴ്ച്ച ഇവരുടെ ക്വാന്റീന്‍ ദിനങ്ങള്‍ കഴിഞ്ഞിരുന്നു. ആശുപത്രിയില്‍ എത്തിക്കുന്നതിനു ഇവരുമായി പ്രാഥമിക സമ്പര്‍ക്കമുണ്ടായ 6 പേര്‍ ക്വാറന്റീനിലാണ്. മക്കള്‍ ആനന്ദ്, അവിനാശ്.

ബെംഗളൂരുവില്‍നിന്നു ചികിത്സ തേടി തലശേരിയിലേക്കു വരും വഴി അബോധാവസ്ഥയിലായ 62 കാരി മരിച്ചു. ട്രൂനാറ്റ് പരിശോധനയില്‍ കോവിഡ് പോസിറ്റീവ്. ബെംഗളൂരുവില്‍ പനി ബാധിച്ചു ചികിത്സയിലായിരുന്ന തലശേരി സെയ്താര്‍ പള്ളി സ്വദേശിനി കുഞ്ഞിപ്പറമ്പില്‍ കെ.പി. ലൈല ആണു മരിച്ചത്.

മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രിയില്‍. ബെംഗളൂരുവില്‍ ആശുപത്രികളിലൊന്നും ചികിത്സ കിട്ടാതിരുന്നതിനെ തുടര്‍ന്നാണ് തലശേരിയിലേക്കു പുറപ്പെട്ടതെന്നും വ്യാഴാഴ്ച ബെംഗളൂരുവില്‍ നടത്തിയ കോവിഡ് പരിശോധനയില്‍ ഇന്നലെ രാത്രി വന്ന ഫലം നെഗറ്റീവ് ആയിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു.

pathram:
Related Post
Leave a Comment