പ്രകോപനം തുടരുന്നു; ലഡാക്കില്‍ നിന്ന് പിന്‍മാറാതെ ചൈന; 40,000 സൈനികരെ വിന്യസിച്ചു

ന്യൂഡല്‍ഹി: ലഡാക്കിലെ യഥാര്‍ഥ നിയന്ത്രണരേഖയോടു ചേര്‍ന്ന പ്രദേശങ്ങളില്‍നിന്നു ചൈനീസ് സൈന്യം പൂര്‍ണമായും പിന്മാറിയിട്ടില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍. ഡെസ്പാങ്, ഗോഗ്ര, പാംഗോങ്ങിനോടു ചേര്‍ന്ന ഫിംഗേഴ്‌സ് മേഖല എന്നിവിടങ്ങളില്‍ ഇപ്പോഴും സേനാവിന്യാസമുണ്ട്. 40,000ത്തോളം വരുന്ന സൈനികരാണു ചൈനയ്ക്കു വേണ്ടി നിലയുറപ്പിച്ചിരിക്കുന്നത്.

ഇന്ത്യയുടെ തന്ത്രപ്രധാന മേഖലകളായ ഗല്‍വാന്‍, ഹോട്ട്‌സ്പ്രിങ്, ഫിംഗര്‍ 4 എന്നിവിടങ്ങളില്‍നിന്നാണു ചൈനീസ് സൈന്യം നിലവില്‍ പിന്മാറിയത്. ഫിംഗര്‍ 5 മുതല്‍ ഫിംഗര്‍ 8 വരെയുള്ള മേഖലയില്‍ ചൈനീസ് സൈനികര്‍ തുടരുകയാണ്. ഫിംഗര്‍ 5 മേഖലയില്‍നിന്നു ചൈന പിന്മാറാന്‍ തയാറായിട്ടില്ല. ഇവിടെ നിരീക്ഷണ പോസ്റ്റ് സ്ഥാപിക്കുന്നതിനുള്ള തയാറെടുപ്പിലാണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

വ്യോമപ്രതിരോധ സംവിധാനങ്ങള്‍, സായുധസേന, പീരങ്കികള്‍ തുടങ്ങിയവ ചൈന മേഖലയില്‍ എത്തിച്ചിട്ടുണ്ടെന്നും ഇവിടെനിന്നു പിന്മാറുന്ന ലക്ഷണങ്ങള്‍ കാണിക്കുന്നില്ലെന്നും വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐ പറയുന്നു. 40,000 സൈനികരാണ് ഇവിടെ നിലയുറപ്പിച്ചിരിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനീസ് വിദേശകാര്യമന്ത്രിയും നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് പാംഗോങ്ങിനോടു ചേര്‍ന്ന തര്‍ക്കമേഖലയില്‍നിന്നു സൈനികരെ പിന്‍വലിക്കാന്‍ ചൈന തയാറായത്. പിന്നീട് ഉന്നത സൈനികതല ചര്‍ച്ചകള്‍ പലതവണകളായി നടന്നു. സേനാപിന്മാറ്റവും ചര്‍ച്ചയായി. ജൂലൈ 1415 തീയതികളില്‍ നടന്ന ചര്‍ച്ചയില്‍ മേഖലയില്‍നിന്നു സൈനികരെ പിന്‍വലിക്കുന്നതു നിരീക്ഷിക്കാന്‍ തീരുമാനമായിരുന്നു.

FOLLOW US PATHRAMONLINE

pathram:
Leave a Comment