സ്വര്‍ണക്കടത്ത് കേസ്; ഫൈസല്‍ ഫരീദിന്റെ വീട്ടിലും കോഴിക്കോട് ജ്വല്ലറിയിലും ഉടമയുടെ വീട്ടിലും റെയ്ഡ്; രണ്ടു പേര്‍ കൂടി അറസ്റ്റില്‍

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മൂന്നാം പ്രതി ഫൈസല്‍ ഫരീദിന്റെ വീട്ടില്‍ റെയ്ഡ്. തൃശൂര്‍ കയ്പമംഗലം മൂന്നുപീടികയിലെ വീട്ടിലാണ് കസ്റ്റംസ് റെയ്ഡ് നടക്കുന്നത്. ഒന്നര വര്‍ഷമായി ഫൈസല്‍ ഈ വീട്ടില്‍ വന്നിട്ട്. പിതാവ് മരിച്ചതോടെ വീട്ടില്‍ താമസക്കാര്‍ ആരുമില്ല. വില്ലേജ് ഓഫീസറുടെ സാന്നിധ്യത്തില്‍ വീട് പൂട്ടി സീല്‍ ചെയ്യാനാണ് കസ്റ്റംസ് ആദ്യം തീരുമാനിച്ചതെങ്കിലും ബന്ധുക്കളുടെ പക്കല്‍ താക്കോല്‍ ഉണ്ടെന്ന് മനസ്സിലാക്കിയ അന്വേഷണ സംഘം വീട് തുറക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ഇതേസമയം തന്നെ കോഴിക്കോട് അരകിണറിലെ ഹെസ്സ ജ്വല്ലറിയിലും ഉടമയുടെ വീട്ടിലും പരിശോധന നടക്കുകയാണ്. ജ്വല്ലറിയിലുള്ള സ്വര്‍ണത്തിന്റെ കണക്കെടുത്തു. ജ്വല്ലറിയിലുള്ള മുഴുവന്‍ സ്വര്‍ണവും കണക്കില്‍പെടാത്തതാണെന്ന് കണ്ടെത്തിയതോടെ അവ പിടിച്ചെടുത്തു.

അതേസമയം സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് രണ്ട് മലപ്പുറം സ്വദേശികള്‍ കൂടി അറസ്റ്റിലായി.

കേസില്‍ എന്‍.ഐ.എയുടെ കസ്റ്റഡിയിലുള്ള പ്രതി സന്ദീപ് നായര്‍ ആള്‍മാറാട്ടം നടത്തി കരകുളത്തും ഫഌറ്റ് വാടകയ്ക്ക് എടുത്തിരുന്നുവെന്ന് കണ്ടെത്തി. ആന്റി പൈറസി സെല്‍ ഉദ്യോഗസ്ഥന്‍ എന്ന് പരിചയപ്പെടുത്തിയാണ് കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ഫഌറ്റ് വാടകയ്ക്ക് എടുത്തത്. പലപ്പോഴും വാടക കുടിശ്ശിക വരുത്തിയിരുന്നു. സ്വര്‍ണക്കടത്ത് കേസില്‍ സന്ദീപിനെ തിരിച്ചറിഞ്ഞതോടെ ഫഌറ്റിന്റെ താക്കോല്‍ തിരിച്ചുകിട്ടാന്‍ നെടുമങ്ങാട് പോലീസില്‍ പരാതി നല്‍കിയെന്നും ഉടമ അശോക് കുമാര്‍ പറയുന്നു.

അതിനിടെ, കസ്റ്റംസിന്റെ കസ്റ്റഡി കാലാവധി കഴിഞ്ഞ ഒന്നാം പ്രതി സരിത്തിനെ കോടതിയില്‍ ഹാജരാക്കി. സരിത്തിനെ ഏഴു ദിവസത്തേക്ക് എന്‍.ഐ.എ കസ്റ്റഡിയില്‍ വിട്ട് ഉത്തരവായി. സരിത്തിനെ കസ്റ്റഡിയിലെടുക്കാന്‍ എന്‍.ഐ.എ അപേക്ഷ നല്‍കിയിരുന്നു. പ്രതികളെ ഒരുമിച്ച് ചോദ്യം ചെയ്യുന്നതിനാണ്.

സ്വപ്‌നയും കുടുംബവും സന്ദീപും ബംഗലൂരുവിലേക്ക് കടക്കാന്‍ ഉപയോഗിച്ച കാര്‍ എന്‍.ഐ.എ കൊച്ചിയിലെ കോടതിയില്‍ എത്തിച്ചു. കെ.എല്‍ 01 സി.ജെ 1981 നമ്പര്‍ സുസുക്കി എസ് ക്രോസ് കാറാണ് കസ്റ്റഡിയില്‍ എടുത്തത്. സ്വപ്‌നയുടെ പേരിലുള്ളതാണ് കാര്‍

follow us pathramonline

pathram:
Leave a Comment