ഷംന കാസിമിനെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതി; ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

നടി ഷംന കാസിമിനെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ടിരുന്നതായി ഐജി വിജയ് സാക്കറെ. തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെടാനായിരുന്നു ലക്ഷ്യം. പരാതി നല്‍കിയതിനാല്‍ പ്രതികള്‍ക്ക് പദ്ധതി നടപ്പിലാക്കാനായില്ല. കേസില്‍ നാലുപേരെ കൂടി പിടികൂടാനുണ്ട്, പ്രതികളില്‍ സിനിമാക്കാരില്ല. സംഘം സിനിമ രംഗത്തെ വേറെയും ആളുകളെ സമീപിച്ചിരുന്നെന്ന് കമ്മിഷണര്‍ പറഞ്ഞു.

അതേസമയം, കൊച്ചി ബ്ലാക്ക് മെയില്‍ കേസില്‍ ഷംനയുടെ മൊഴിയെടുക്കല്‍ പൂര്‍ത്തിയായി. ഹോം ക്വാറന്റിനില്‍ കഴിയുന്നതിനാല്‍ വീഡിയോ കോണ്‍ഫ്രന്‍സിങ് വഴിയാണ് വിവരങ്ങള്‍ പൊലീസ് ചോദിച്ചറിഞ്ഞത്. തട്ടിപ്പിന്റെ ആസൂത്രണം ഹാരിസും റഫീഖും ചേര്‍ന്നാണെന്ന നിഗമനത്തിലാണ് പൊലീസ്. സ്വര്‍ണക്കടത്ത് കെട്ടുകഥ മാത്രമാണെന്നും സൂചനയുണ്ട്.

ഹൈദരാബാദില്‍ നിന്ന് ഇന്നലെയെത്തി കൊച്ചി മരടിലെ വീട്ടില്‍ ഹോം ക്വാറന്റിനില്‍ പ്രവേശിച്ചതിനാലാണ് ഷംന കാസിമിന്റെ മൊഴിയെടുപ്പ് വീഡിയോ കോണ്‍ഫ്രന്‍സിങ് വഴിയാക്കിയത്. ഷംനയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസിലും പെണ്‍കുട്ടികളെ ചതിയില്‍ വീഴ്ത്തിയകേസിലും 8 പ്രതികളാണ് ഇതുവരെ അറസ്റ്റിലായത്. എല്ലാത്തിന്റെയും ആസൂത്രണം ഇന്നലെ അറസ്റ്റിലായ ഹെയര്‍ സ്‌റ്റൈലിസ്‌റ് ഹാരിസും ഷംനയുടെ വരന്‍ ആയി അഭിനയിച്ച റഫീഖും ചേര്‍ന്നാണ് എന്ന നിഗമനത്തിലാണ് പൊലീസ്.

ഷംന കാസിമിന്റെ നമ്പര്‍ പ്രതികള്‍ക്ക് നല്‍കിയത് സിനിമ മേഖലയിലെ ഒരു വ്യക്തിയാണ്. നടിയില്‍ നിന്ന് പണം തട്ടുകയായിരുന്നു ഇവരുടെ ലക്ഷ്യം. സ്വര്‍ണക്കടത്ത് പ്രതികള്‍ കെട്ടിച്ചമച്ച കഥയാണെന്നും പോലീസ് പറയുന്നു. ഇരുപതിലേറെ പെണ്‍കുട്ടികളെ ഇവര്‍ ചതിയില്‍ വീഴ്ത്തി. പ്രതികള്‍ തട്ടിയെടുത്ത ആഭരങ്ങളടങ്ങിയ 8 പവന്‍ സ്വര്‍ണം കണ്ടെടുത്തു.

അതേസമയം. ബ്‌ളാക്‌മെയിലിങ് കേസില്‍ പൊലീസ് അന്വേഷണം തൃപ്തികരമെന്ന് നടി ഷംന കാസിം. വിവാഹത്തട്ടിപ്പുമായി എത്തിയവരുടെ യഥാര്‍ഥ ലക്ഷ്യം എന്താണെന്ന് അറിയില്ല. താനും കോടുംബവും ചതിക്കപ്പെട്ടുവെന്ന് മനസിലായപ്പോഴാണ് നിയമസഹായം തേടിയത്. പ്രതികളുമായി തന്നെ ബന്ധപ്പെടുത്തി ചില മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതില്‍നിന്ന് പിന്തിരിയണമെന്നും ഷംന ഫെയ്‌സ്ബുക്കില്‍. കേസില്‍ പൊലീസ് ഇന്ന് ഷംനയുടെ മൊഴി ഓണ്‍ലൈനായി രേഖപ്പെടുത്തിയിരുന്നു.

FOLLOW US: pathram online

pathram:
Leave a Comment