ഓര്‍ഡിനറി ബസില്‍ കുറഞ്ഞ ടിക്കറ്റ് നിരക്ക് എട്ടു രൂപയില്‍ നിന്ന് 12 രൂപയാക്കി വര്‍ധിപ്പിച്ചു

തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ബസ് നിരക്കു വര്‍ധിപ്പിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കുറഞ്ഞ നിരക്ക് 50 ശതമാനമാണ് വര്‍ധിപ്പിക്കുക. ഓര്‍ഡിനറി ബസില്‍ കുറഞ്ഞ ടിക്കറ്റ് നിരക്ക് എട്ടു രൂപയില്‍ നിന്ന് 12 രൂപയാകും. കിലോമീറ്റര്‍ നിരക്ക് ഒരു രൂപ പത്തുപൈസയാക്കി. നിലവിലിത് ഓര്‍ഡിനറി ബസില്‍ 70 പൈസയാണ്. കോവിഡിന്റെ പശ്ചാത്തലത്തില്‍ മാത്രം ഏര്‍പ്പെടുത്തുന്ന നിരക്കു വര്‍ധനയാണിതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

യാത്രാ ഇളവുകള്‍ക്ക് അര്‍ഹതയുള്ളവരും പുതിയ നിരക്കിന്റെ പകുതി നല്‍കണം. ബോട്ട് യാത്രാനിരക്ക് 33 ശതമാനം വര്‍ധിപ്പിക്കും. ലോക്ഡൗണ്‍ നാലാം ഘട്ടത്തില്‍ ജില്ലകള്‍ക്കുള്ളില്‍ പൊതുഗതാഗതം അനുവദിക്കും. ജലഗതാഗതം ഉള്‍പ്പെടെയുള്ളവ പുനരാരംഭിക്കും. വാഹനത്തിന്റെ സിറ്റിങ് കപ്പാസിറ്റിയുടെ അന്‍പത് ശതമാനം യാത്രക്കാരുമായാണ് പൊതുഗതാഗതം അനുവദിക്കുക. അന്തര്‍ ജില്ലാ തലത്തില്‍ ഈ ഘട്ടത്തില്‍ പൊതുഗതാഗതം അനുവദിക്കില്ല.

രാവിലെ ഏഴു മുതല്‍ രാത്രി ഏഴു വരെയാണ് അന്തര്‍ ജില്ലാ യാത്രാനുമതി. ഇതിനായി പ്രത്യേക പാസ് വേണ്ടതില്ല. തിരിച്ചറിയല്‍ കാര്‍ഡ് കയ്യില്‍ കരുതരണം. എന്നാല്‍ സമീപമല്ലാത്ത ജില്ലകളിലേക്ക് യാത്ര ചെയ്യാന്‍ പാസ് വേണം. ടാക്‌സികളില്‍ െ്രെഡവര്‍ക്ക് പുറമേ രണ്ടു പേര്‍ക്കാണ് സഞ്ചരിക്കാനാവുക. കുടുംബമാണെങ്കില്‍ മൂന്നു പേര്‍ക്ക് സ്വകാര്യ വാഹനത്തില്‍ സഞ്ചരിക്കാം. ഓട്ടോയില്‍ െ്രെഡവറും ഒരു യാത്രക്കാരനുമാണ് അനുമതി. ഒരേ കുടുംബമാണെങ്കില്‍ ഓട്ടോയില്‍ മൂന്നു പേര്‍ക്കു സഞ്ചരിക്കാം. ഇരുചക്രവാഹനത്തില്‍ കുടുംബാഗത്തിന് പിന്‍സീറ്റ് യാത്ര അനുവദിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

pathram:
Leave a Comment