ഇന്ധനവും ഭക്ഷണവും തീരുന്നു; മനുഷ്യക്കടത്ത് ബോട്ട് ഇന്തോനേഷ്യന്‍ തീരത്തേക്ക് നീങ്ങുന്നു….

കൊച്ചി: രാജ്യത്തെ ഞെട്ടിച്ചുകൊണ്ട് നടത്തിയ മനുഷ്യക്കടത്തില്‍ പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. മുനമ്പം തീരത്തുനിന്നും സ്തീകളും കുട്ടികളുമടക്കം 230 പേരുമായി ന്യൂസിലന്‍ഡിലേക്ക് പുറപ്പെട്ട മനുഷ്യക്കടത്ത് സംഘം ഇന്‍ഡൊനീഷ്യന്‍തീരത്തേക്ക് നീങ്ങുന്നതായി പോലീസിന് സൂചന ലഭിച്ചു. ബോട്ടില്‍ കരുതിയിട്ടുള്ള ഭക്ഷ്യവസ്തുക്കളും ഇന്ധനശേഖരവും തീര്‍ന്നുതുടങ്ങിയതാണ് ഇതിന് കാരണമാണെന്ന് പോലീസ് കരുതുന്നു.

ഒരാഴ്ചമുമ്പ് മുനമ്പത്തുനിന്നും പുറപ്പെട്ട സംഘം ഇന്ത്യയുടെ സമുദ്രാതിര്‍ത്തി കടന്നു. കൊച്ചിയില്‍നിന്ന് ന്യൂസീലന്‍ഡിലേക്ക് കടല്‍മാര്‍ഗം 11,470 കിലോമീറ്റര്‍ ദൂരമുണ്ട്. 47 ദിവസം തുടര്‍ച്ചയായി സഞ്ചരിച്ചാലേ ന്യൂസീലന്‍ഡ് തീരത്തെത്തൂ. ബോട്ടില്‍ ഒറ്റയടിക്ക് ഇത്രയും ദൈര്‍ഘ്യമേറിയ യാത്ര പ്രായാസമായതിനാലാകണം ഇന്‍ഡൊനീഷ്യ ലക്ഷ്യമാക്കാന്‍ കാരണമെന്ന് പോലീസ് കരുതുന്നു.

ഡല്‍ഹിയിലെ അംബേദ്കര്‍ കോളനി, െൈചന്ന എന്നിവടങ്ങളില്‍നിന്നുള്ള ശ്രീലങ്കന്‍ അഭയാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവരാണ് മുനന്പംവഴി കടല്‍ കടന്നത്. സംഭവത്തില്‍ വിദേശ അന്വേഷണ ഏജന്‍സികളുടെ സഹകരണം തേടാന്‍ കേരള പോലീസ് തീരുമാനിച്ചു. മനുഷ്യക്കടത്തിന് അന്താരാഷ്ട്രബന്ധം സംശയിക്കുന്നതിനാലാണ് ഈ നീക്കം. അന്വേഷണപുരോഗതി കേന്ദ്രസര്‍ക്കാരിനെ ഔദ്യോഗികമായി അറിയിച്ചു. നയതന്ത്ര ഇടപടലുകള്‍ക്കുള്ള നടപടിക്രമങ്ങളും ആരംഭിച്ചു. ഇതുവരെനടന്ന അന്വേഷണറിപ്പോര്‍ട്ടുകള്‍ കേന്ദ്ര ഏജന്‍സികള്‍ക്കും കൈമാറി.

മുന്പും കേരളത്തില്‍ മനുഷ്യക്കടത്തിനുള്ള ശ്രമങ്ങളുണ്ടായെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ അക്കാര്യങ്ങളും പരിശോധിക്കും. കൊല്ലം കേന്ദ്രീകരിച്ചുനടന്ന ഈ ശ്രമങ്ങളുടെ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുകയാണ്. മനുഷ്യക്കടത്തിന്റെ സൂത്രധാരന്‍ ശ്രീകാന്തന്റെ വൈങ്ങാനൂര്‍ ചാവടിനടയിലെ വീട്ടില്‍ പോലീസ് പരിശോധന നടത്തിയിരുന്നു. തമിഴില്‍ എഴുതിയ ചില രേഖകള്‍ പോലീസ് അവിെടനിന്ന് കണ്ടെടുത്തു. വീട്ടില്‍ കണ്ടെത്തിയ നാണയക്കിഴികള്‍ സംബന്ധിച്ചും പോലീസ് വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്.

ശ്രീകാന്തന്റെ വീട്ടില്‍ നടന്ന പരിശോധനയില്‍ സ്വിസ് ബാങ്ക് നിക്ഷേപരേഖകള്‍ ലഭിച്ചിരുന്നു. കഴിഞ്ഞദിവസം കൂടുതല്‍ പരിശോധനകള്‍ നടത്തിയെങ്കിലും മറ്റു രേഖകളൊന്നും ലഭിച്ചില്ല. ആറ് പാസ്‌പോര്‍ട്ടുകള്‍, ഒട്ടേറെ ബാങ്ക് പാസ് ബുക്കുകള്‍, ചെക്കുകള്‍, ആധാരങ്ങള്‍ എന്നിവയാണ് കണ്ടെത്തിയത്. മനുഷ്യക്കടത്ത് കേസില്‍ അറസ്റ്റിലായ ഇയാളുടെ കൂട്ടാളി അനില്‍കുമാറിനെ വെങ്ങാനൂരില്‍ എത്തിച്ച് തെളിവെടുക്കുന്നത് സുരക്ഷാപ്രശ്‌നം കണക്കിലെടുത്ത് മാറ്റിെവച്ചു. സുരക്ഷാക്രമീകരണം ഏര്‍പ്പെടുത്തിയശേഷം തെളിവെടുപ്പ് നടത്തും.

അതേസമയം രാജ്യസുരക്ഷാ സംവിധാനങ്ങളെ മറികടന്നുള്ള മനുഷ്യക്കടത്തിന് പ്രാദേശികസഹായം ലഭിച്ചിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നൂറു കണക്കിനാളുകള്‍ മുനമ്പത്തുനിന്ന് ബോട്ടില്‍ യാത്ര തിരിച്ചത് ആരുമറിയാതെയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വിശ്വസിക്കുന്നില്ല. കേരളത്തിന് പുറത്തുനിന്നുമെത്തിയവര്‍ മുനമ്പം, മാല്യങ്കര തുടങ്ങിയ ജനത്തിരക്കുള്ള കേന്ദ്രങ്ങളില്‍നിന്ന് സുഗമമായി യാത്ര പുറപ്പെട്ടിട്ടുണ്ടെങ്കില്‍ അതിനുപിന്നില്‍ നാട്ടുകാരായ ആരുടെയെങ്കിലും സഹായം ഉണ്ടായിരിക്കുമെന്ന് പോലീസ് ഉറച്ചു വിശ്വസിക്കുന്നു.

pathram:
Leave a Comment