വിളിക്കാതെ തന്നെ എത്താനുള്ള അവകാശം എനിക്കുണ്ട്; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മോഹന്‍ലാല്‍ ചലച്ചിത്ര അവാര്‍ഡ് വേദിയില്‍

തിരുവനന്തപുരം: തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ വേദിയില്‍ മറുപടിയുമായി മോഹന്‍ലാല്‍. സഹപ്രവര്‍ത്തകരുടെ ഇടയിലേക്ക് വരാന്‍ തനിക്ക് ആരുടെയും അനുവാദം ആവശ്യമില്ല. സിനിമയുമായി ബന്ധപ്പെട്ട ഇടങ്ങളില്‍ വിളിക്കാതെ തന്നെ എത്താനുള്ള അവകാശം എനിക്കുണ്ടെന്ന് മോഹന്‍ലാല്‍ പറഞ്ഞു.

മുഖ്യാതിഥിയായല്ല,സഹപ്രവര്‍ത്തകരുടെ ഒത്തുചേരലിലേക്കാണ് താന്‍ വന്നത്. കാലത്തിന്റെ തിരശ്ശീല വീഴുംവരെ ഇവിടെയൊക്കെ ഉണ്ടാകുമെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. തന്നെ ചടങ്ങിലേക്ക് ക്ഷണിച്ച സര്‍ക്കാരിനും മോഹന്‍ലാല്‍ നന്ദി പറഞ്ഞു. സിനിമ മേഖലയിലെ പ്രശ്നങ്ങള്‍ പഠിച്ച് ഇടപെടുന്ന സര്‍ക്കാരാണ് ഇതെന്നും മോഹന്‍ലാല്‍ പ്രശംസിച്ചു.

പുരസ്‌കാര വിതരണ ചടങ്ങില്‍ മുഖ്യാതിഥിയെ ക്ഷണിക്കുന്നതിന് എതിരെ ഒരുകൂട്ടം ചലച്ചിത്ര,സാസ്‌കാരിക പ്രവര്‍ത്തകര്‍ രംഗത്ത് വന്നിരുന്നു. മുഖ്യാതിഥിയെ കൊണ്ടുവരുന്നത് പുരസ്‌കാര ജേതാക്കളുടെ പ്രാധാന്യം കുറയ്ക്കുമെന്നും ചടങ്ങ് കച്ചവടവത്കരിക്കാനാണ് ശ്രമിക്കുന്നതെന്നും വിമര്‍ശനമുയര്‍ന്നിരുന്നു.

നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപിനെ തിരിച്ചെടുത്ത താരസംഘടനയിലെ നിലവിലെ പ്രസിഡന്റായ മോഹന്‍ലാലിനെ മുഖ്യാതിഥിയാക്കുന്നതിനെതിരെയും വിമര്‍ശനമുയര്‍ന്നിരുന്നു.

pathram desk 2:
Leave a Comment